സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പുലരി

Webdunia
1947 ഓഗസ്റ്റ് 14-ാം തീയതി. ആ രാത്രി ഡല്‍ഹിക്കാര്‍ ഉറങ്ങിയില്ല. സ്വാതന്ത്ര്യത്തിന്‍റെ ലഹരി അവരെ ഉന്മത്തരാക്കി. എങ്ങും ആഹ്ളാദത്തിമിര്‍പ്പ്. ഇന്ത്യക്കും ഇന്ത്യന്‍ നേതാക്കള്‍ക്കും "ജയ് ' വിളിച്ചു. ആണും പെണ്ണും പ്രായമായവരും കുട്ടികളുമെല്ലാം തെരുവുകളില്‍ കൂട്ടംകൂടി നൃത്തംവച്ചു. ഒരു മഹോത്സവത്തിന്‍റെ പ്രതീതി.

രാത്രി മണി 12. എല്ലാവരുടെയും ശ്രദ്ധ കേണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി മന്ദിരത്തില്‍. കണ്ണഞ്ചിപ്പിക്കുന്ന ദീപപ്രഭയില്‍ നില്‍ക്കുന്ന അസംബ്ളി മന്ദിരം. കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി അംഗങ്ങള്‍ നേരത്തെ തന്നെ അവരുടെ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഒടുവിലത്തെ വൈസ്രോയി . മൗണ്ട്ബാറ്റണ്‍ പ്രഭു വന്നു. അഭിമാനവും ആനന്ദവും അലതല്ലി നിന്ന അന്തരീക്ഷം. വൈസ്രോയി എഴുന്നേറ്റു. "" ഈ നിമിഷം മുതല്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയല്ലാതായിത്തീര്‍ന്നിരിക്കുന്നു.''

ബ്രീട്ടീഷ് രാജാവിന്‍റെ ആശംസാ സന്ദേശം അദ്ദേഹം വായിച്ചു. അതിനുശേഷം ജവഹര്‍ലാല്‍ നെഹ്റു എഴുന്നേറ്റു മുന്നോട്ടുവന്നു- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. ജവഹര്‍ലാല്‍ നെഹ്റു ഇങ്ങനെ പ്രഖ്യാപിച്ചു.

"" വര്‍ഷങ്ങള്‍ക്കു മുന്പ് വിധിയുമായി നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. ആ കരാര്‍ നിറവേറ്റാനുളള സമയം ഇതാ സമാഗതമായിരിക്കുന്നു. നാം അതു നിറവേറ്റാനും .പൂര്‍ണ്ണമായില്ലെങ്കിലും വലിയൊരളവുവരെ.

ഈ അര്‍ദ്ധരാത്രിയില്‍ ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നു . ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം വന്നു ചേരുന്ന ചില നിമിഷങ്ങള്‍. പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലൂന്നുന്ന നിമിഷം .ഒരു കാലഘട്ടമവസാനിച്ച് മറ്റൊന്നിനാരാംഭം കുറിക്കുന്ന നിമിഷം.

അടിച്ചമര്‍ത്തപ്പെട്ടിരുന്ന രാഷ്ട്രത്തിന്‍റെ മൂകമായ ആത്മാവിന് ഭാഷണശക്തി ലഭിക്കുന്ന നിമിഷം. പാവനമായ മുഹൂര്‍ത്തത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യുക. ഇന്ത്യയ്ക്കുവേണ്ടി ഇന്ത്യയിലെ ജനലക്ഷങ്ങള്‍ക്കുവേണ്ടി മാനവരാശിക്കുവേണ്ടി പുനരര്‍പ്പണം ചെയ്യുകയാണെന്ന് നാം പ്രതിജ്ഞയെടുക്കുക.

ചരിത്രാരംഭകാലത്തു തന്നെ ഇന്ത്യ അതിന്‍റെ അവസാനിക്കാത്ത അന്വേഷണം ആരംഭിച്ചിരുന്നു. ആ അന്വേഷണം ശതാബ്ദങ്ങളിലൂടെ തുടര്‍ന്നു പോന്നു. അതില്‍ ഇന്ത്യ വരിച്ച വിജയത്തിന്‍റെയും പരാജയങ്ങളുടെയും മാഹാത്മ്യം ഈ നൂറ്റാണ്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു.

സന്തോഷത്തിന്‍റെയും സന്താപത്തിലും ഒരുപോലെ നാം നമ്മുടെ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു നമുക്ക് ബലം തന്നിരുന്ന നമ്മുടെ ആദര്‍ശങ്ങളെ നാം മറന്നില്ല. ദൗര്‍ഭാഗ്യത്തിന്‍റെതായ ഒരു കാലഘട്ടം ഇന്നവസാനിക്കുകയാണ്.


ഇന്ത്യ സ്വയം കണ്ടെത്തുകയാണ് വീണ്ടും. ഇന്നു നാമത് ആഘോഷിക്കുകയാണ്. നമ്മുടെ ഈ നേട്ടം ഭാവിയില്‍ നമുക്കുണ്ടാകാനിരിക്കുന്ന വിഷയങ്ങളുടെ മുന്നോടിയാകുന്നു . കൂടുതല്‍ നേട്ടങ്ങള്‍ക്കായുളള അവസരം പ്രദാനം ചെയ്യുകയമാണത്.

ഈ അവസരം പ്രയോജയപ്പെടുത്താന്‍ , ഭാവിയുടെ വെല്ലുവിളികളെ സ്വീകരിക്കാന്‍ നമുക്ക് ധൈര്യമുണ്ടോ? അതിനുളള വിവേകമുണ്ടോ? അതാണ് പ്രശ്നം. വിശ്രമിക്കാനോ സുഖിക്കാനോ ഉളളതല ്ളഭാവി. നിരന്തരമായി പ്രയത്നിക്കാനുളളതാണ്.

നാം പലപ്പോഴും ചെയ്തിട്ടുളള പ്രതിജ്ഞകള്‍ നിറവേറ്റാന്‍,ഇന്നിവിടെ ചെയ്യാന്‍ പോകുന്ന പ്രതിജ്ഞ നിറവേറ്റാന്‍. നാം അവിരാമം പ്രയത്നിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ സേവിക്കുക എന്നാല്‍, വേദനിക്കുന ജനലക്ഷങ്ങളെ സേവിക്കുക എന്നാണര്‍ത്ഥം.

അവസാനത്തെ കണ്ണുനീര്‍ത്തുളളിയും ഒപ്പിമാറ്റണമെന്നാണ് നമ്മുടെ തലമുറയിലെ ഏറ്റവും വലിയ മനുഷ്യന്‍റെ ആഗ്രഹം. നമുക്കതിന് സാധ്യമായെന്ന് വരില്ല. പക്ഷേ, കണ്ണുനീര്‍ അവശേഷിക്കുന്നിടത്തോളം വേദനയുളളിടത്തോളം നമ്മുടെ ജോലി അവസാനിക്കുകയില്ല. അതുകൊണ്ട് നാം പ്രയത്നിക്കണം . കഠിനമായിപ്രവര്‍ത്തിക്കണം. നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാകണം.

ഇന്ത്യയെ സംബന്ധിച്ചുളളതാണ് നമ്മുടെ സ്വപ്നങ്ങള്‍. അതേസമയം മുഴുവന്‍ ലോകത്തെ സംബന്ധിച്ചുളളവയുമാണ്. ലോകത്തിലെ രാഷ്ട്രങ്ങളെല്ലാം തന്നെ , ജനതകളെല്ലാം തന്നെ ഒരേ ചരടില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കയാണ്.

തനിച്ച് കഴിഞ്ഞുകളയാം എന്ന വ്യാമോഹംവെച്ചു പുലര്‍ത്താന്‍ ആര്‍ക്കും ഇനി സാദ്ധ്യമല്ല. സമാധാനം അവിഭാജ്യമാണെന്ന് പറയാറുണ്ട്. അതുപോലതന്നെയാണ് സ്വാതന്ത്രവും. അതുപോലെതന്നെയാണ് ഐശ്വര്യവും. അവിഭാജ്യമാണവ.

ആപത്തുകളുടെ കാര്യവും അങ്ങനെത്തന്നെ.ലോകം ഏകമാണ് . കൊച്ചു കൊച്ചു ഭാഗങ്ങളായി അതിനെ വിഭജിക്കാനിനി സാധ്യമല്ല. മഹത്തായ ഒരു യത്നത്തില്‍ വിശ്വാസത്തോടും ധീരതയോടും നമ്മോടൊത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ജനതയോട് നാം അപേക്ഷിക്കുകയാണ്.

അവരുടെ പ്രതിനിധികളെന്ന നിലയിലാണല്ലോം നാം ഇവിടെ കൂടിയിരിക്കുന്നത്. കൊച്ചു കൊച്ചു വഴക്കുകള്‍ക്കോ സഹായകമല്ലാത്ത വിമര്‍ശനങ്ങള്‍ക്കോ ഉളള സമയവുമില്ല. ഇന്ത്യയുടെ മക്കള്‍ക്കെല്ലാം ഒന്നിച്ചു കഴിയാനാവും വിധം. സ്വതന്ത്ര ഇന്ത്യയാകുന്ന മഹാ മന്ദിരം പണിതുയര്‍ത്തുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. ''

മൗണ്ട്ബാറ്റണ്‍ പ്രഭു പിന്നീട് ഇങ്ങനെ പ്രഖ്യാപിച്ചു.

"" ഇന്നു മുതല്‍ ഞാന്‍ നിങ്ങളുടെ വ്യവസ്ഥാപിത ഗവര്‍ണ്ണര്‍ ജനറലാണ് .നിങ്ങളിലൊരാളായി എന്നെ കാണാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുഴുവന്‍ സമയവും ഉഴിഞ്ഞു വച്ചിരിക്കുന്ന ഒരു വ്യക്തിയായി നിങ്ങള്‍ എന്നെ കാണണമെന്നാണ് എന്‍റെ അപേക്ഷ.''