മതത്തിന്‍റെ വേലിക്കെട്ടുകളുമായ് ‘ഫിറാഖ്’

Webdunia
മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ക്ക്‌ ഉള്ളില്‍ അരങ്ങേറുന്ന വേലിക്കെട്ടുകളെ കുറിച്ചാണ്‌ പ്രമുഖ അഭിനേത്രി നന്ദിതാദാസിന്‍റെ കന്നി സംവിധാന സംരംഭമായ ‘ഫിറാഖില്‍’‌പറയുന്നത്.

കേരളത്തിന്‍റെ പതിമൂന്നാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ചിത്രം കാണാന്‍ നല്ല തിരക്കാണ്. സീറ്റുകള്‍ വളരെ നേരത്തെ ബുക്ക് ചെയ്യപ്പെട്ടു.

ഗുജറാത്തില്‍ അരങ്ങേറിയ വര്‍ഗ്ഗീയകൂട്ടക്കൊലയ്‌ക്ക്‌ ഒരു മാസത്തിന്‌ ശേഷം ഒരു ദിവസത്തിന്‍റെ സമയപരിധിക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

രാജ്യാന്തര ചലച്ചിത്ര വേദികളില്‍ ഇതിനോടകം തന്നെ ചിത്രം നിരൂപക ശ്രദ്ധ നേടി കഴിഞ്ഞു. ‘വിഭജനം’, ‘അന്വേഷണം’ എന്നീ അര്‍ത്ഥങ്ങളാണ്‌ ഫിറാഖ്‌ എന്ന ഉറുദു പദത്തിനുള്ളത്‌.

ഒരു മധ്യവര്‍ഗ കുടുംബിനി കലാപത്തില്‍ ഇരയാക്കപ്പെട്ട ഒരാള്‍ക്കുനേരെ വാതില്‍ കൊട്ടിയടക്കുന്നു. അതിന്‍റെ പാപബോധത്തില്‍ നിന്ന്‌ അവള്‍ക്ക്‌ വിടുതല്‍ നേടാനാവുന്നില്ല.

ഭയത്തിന്‍റെയും സംശയത്തിന്‍റെയും നാളുകളില്‍ ഉറ്റസുഹൃത്തുക്കളായ രണ്ടുപേരുടെ വിശ്വസ്‌തത പരീക്ഷിക്കപ്പെടുന്നു. നിസ്സഹായതയും കോപവും അടക്കാന്‍ കലാപത്തിനിരയായ ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രതികാരത്തിനായി തയ്യാറെടുക്കുന്നു.

ആധുനികരായ ഹിന്ദു-മുസ്ലീം ദമ്പതികള്‍ ഒരേസമയം അവരുടെ മതവ്യക്തിത്വം മറച്ചുവെയ്‌ക്കാനും സ്ഥാപിക്കാനും പോരാടുന്നു.