നാവില്‍ രുചിഭേദങ്ങള്‍ നിറയ്ക്കുന്ന ഓണസദ്യ, ആരോഗ്യ ഗുണങ്ങളും നിരവധി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഓഗസ്റ്റ് 2023 (08:08 IST)
ഇടതുഭാഗത്ത് ഉപ്പേരി, ശര്‍ക്കര ഉപ്പേരി, വറ്റല്‍ എന്നിവ വിളമ്പും. തെക്കന്‍ കേരളത്തിലെ - തിരുവന്തപുരത്തെ - സദ്യയുടെ രീതി ഇങ്ങനെയാണ്. അധികം തവിടു പോകാത്ത കുത്തരിച്ചോറാണ് സദ്യയിലെ പ്രധാനി. ഇതില്‍ വിറ്റാമിന്‍ ബി ധാരാളമടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം പ്രോട്ടീന്‍ പ്രധാനമായ പരിപ്പുകറിയും നെയ്യും പര്‍പ്പടകവും.
 
പിന്നെയാണ് ഏറ്റവും പ്രധാനിയും, എന്നാല്‍ വിദേശിയുമായ സാമ്പാര്‍ വരുന്നത്. അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും തമിഴ്നാട്ടുകാരനായ ഇദ്ദേഹത്തിലൂടെ നമ്മുടെ ശരീരത്തിലെത്തിച്ചേരുന്നുണ്ട്. മധുരത്തിന്റെ വകഭേദങ്ങള്‍ പിന്നെ വരികയായി. അടപ്രഥമന്‍, കടലപ്രഥമന്‍, ചക്ക പ്രഥമന്‍, പാല്‍പ്പായസം തുടങ്ങി സദ്യ നടത്തുന്നവന്റെ കീശയുടെ വലിപ്പമനുസരിച്ച് എണ്ണം കൂടുന്നു. പായസത്തിന്റെ കൂടെയുള്ള പഴം ഒഴിച്ചു കൂടാനാവാത്തതാണ്. പായസങ്ങള്‍ക്ക് ശേഷമെത്തുന്നത് പുളിശ്ശേരിയാണ്. മധുരിക്കുന്ന പല പായസങ്ങളുടെയും മത്ത് കുറയ്ക്കാനാണിത് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ ഇത് മോരു കറിയാണ്. മാമ്പഴപുളിശ്ശേരിയാണ് ഇതില്‍ മുഖ്യം. മാമ്പഴത്തിന്റെ ലഭ്യതക്കുറവു മൂലം കൈതച്ചക്കയും മറ്റും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ഓലനും എത്തുന്നു.
 
എന്തായാലും ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത് വിറ്റാമിനുകള്‍. പരിപ്പ്, സാമ്പാര്‍, ചോറ്, രസം എന്നിവ കഴിക്കാനായി സദ്യയില്‍ പലവട്ടം ചോറു വിളമ്പുന്നത് തെക്കന്‍ സവിശേഷതയാണ്. പിന്നെ മോരെത്തുന്നു. ദഹനത്തെ വളരെ സഹായിക്കുന്ന ഒന്നാണ് മോര്. തുടര്‍ന്ന് വരുന്ന രസവും ദഹനത്തെയും വയറിന്റെ എല്ലാ പ്രശ്‌നങ്ങളെയും തീര്‍ക്കാന്‍ പോന്നതാണ്. സദ്യ തുടങ്ങിക്കഴിഞ്ഞാല്‍ ഇടയ്ക്കിടെ അച്ചാറും പച്ചടിയും അവിയലും തോരനും കൂട്ടുകറിയും. ഇതിനു പുറമേ എരിശ്ശേരി, കാളന്‍ തുടങ്ങിയ കറികളുടെ ഒരു വന്‍ നിര തന്നെയുണ്ട്. ഏറ്റവുമധികം വിറ്റാമിനുകള്‍ ശരീരത്തിന് ലഭിക്കുന്ന കറി അവിയലാണ്. എല്ലാത്തരം പച്ചക്കറികളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ തോരനിലൂടെ ധാരാളം വിറ്റാമിന്‍ ബി ശരീരത്തിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article