2026ലെ ഫിഫ ലോകകപ്പിന് ശേഷം ഫ്രാൻസിനെ പരിശീലിപ്പിക്കാൻ ആഗ്രഹമെന്ന് സിനദിൻ സിദാൻ

അഭിറാം മനോഹർ

ബുധന്‍, 28 മെയ് 2025 (18:43 IST)
2026ലെ ഫിഫാ ലോകകപ്പിന് ശേഷം ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഫ്രാന്‍സിന്റെ ഇതിഹാസ താരവും പരിശീലകനുമായ സിനദിന്‍ സിദാന്‍. ആ ജോലി ഏറ്റെടുക്കുക എന്നത് തന്റെ സ്വപ്നമാണെന്നും അതിനായി കാത്തിരിക്കാന്‍ വയ്യെന്നും സിദാന്‍ പറയുന്നു. 52 കാരനായ സിദാന്‍ തന്നെയാകും 2026ലെ ഫിഫാ ലോകകപ്പിന് ശേഷം ഫ്രാന്‍സ് പരിശീലകനാവുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍ പരിശീലകനായി സിദാന്‍ തിളങ്ങിയിരുന്നു.
 
തിങ്കളാഴ്ച അഡിഡാസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദാന്‍. ഫ്രഞ്ച് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ഞാന്‍ യോഗ്യനാണെന്ന് കരുതുന്നു. അവിടെ ഞാന്‍ കളിക്കുകയും എന്റെ 12-14 വര്‍ഷക്കാലം അവിടെ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്നതൊരു സ്വപ്നമാണ്. കാത്തിരിക്കാന്‍ വയ്യ. സിദാന്‍ പറഞ്ഞു.
 
1998ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സിദാന്‍ വഹിച്ചത്. സിദാന്റെ സഹതാരവും അന്നത്തെ ടീം നായകനുമായിരുന്ന ദിദിയര്‍ ദെഷാമ്പ്‌സ് ആണ് 2012 മുതല്‍ ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്.ദെഷാമ്പ്‌സിന്റെ പരിശീലനത്തിന് കീഴില്‍ 2018ലെ ലോകകപ്പ് നേടാന്‍ ഫ്രാന്‍സിനായിരുന്നു. 2016ലെ യൂറോകപ്പിലും 2022 ലോകകപ്പിലും ഫൈനലില്‍ എത്താനും ഫ്രാന്‍സിന് സാധിച്ചിരുന്നു.2026ലെ ഫിഫ ലോകകപ്പിന് ശേഷം ദെഷാമ്പ്‌സ് സ്ഥാനമൊഴിയുന്നതിനാല്‍ സിദാന് പരിശീലകസ്ഥാനം ലഭിക്കാന്‍ സാധ്യതയേറെയാണ്.റയല്‍ മാഡ്രിഡ് പരിശീലകനെന്ന നിലയില്‍ 3 യുവേഫ കിരീടങ്ങളും 2 ലാലിഗ കിരീടങ്ങളും റയലിന് നേടികൊടുക്കാന്‍ സിദാനായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍