കബാലിയുടെ ‘ആദ്യ നിരൂപണം’ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു!

വ്യാഴം, 21 ജൂലൈ 2016 (16:38 IST)
കബാലി വെള്ളിയാഴ്ച റിലീസാവുകയാണ്. ചിത്രത്തിന്‍റെ ആദ്യ നിരൂപണം എന്ന രീതിയില്‍ ഒരു റിവ്യൂ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.  ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് നിരൂപണം പ്രചരിക്കുന്നത്.  അമേരിക്കയില്‍ കബാലിയുടെ പ്രിവ്യു ഷോ കണ്ടു എന്നവകാശപ്പെടുന്ന ഒരാളാണ് കബാലിയുടെ റിവ്യൂ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ഫേസ്ബുക്കില്‍ ഈ റിവ്യൂ വന്ന് നിമിഷങ്ങള്‍ക്കകം ഇത് വൈറലായി മാറി. പതിനായിരക്കണക്കിന് ആളുകളാണ് ഈ റിവ്യൂ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയത്. ഈ നിരൂപണത്തിന്‍റെ ആധികാരികതയെക്കുറിച്ച് ബോധ്യമില്ലെങ്കിലും ഇത് വൈറലായ സാഹചര്യത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ വായനക്കാര്‍ക്കായി നല്‍കുകയാണ്:
 
നിരൂപണത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍:
 
പണം മുടക്കി ടിക്കറ്റെടുക്കുന്ന രജനികാന്ത് ആരാധകര്‍ക്ക് ആ പണം മുതലാകുന്ന സിനിമയാണ് കബാലി. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധകരുടെ പ്രതീക്ഷ പൂര്‍ണമായും സഫലമാക്കിയിരിക്കുന്നു.
 
ജനങ്ങള്‍ക്ക് വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച നായകന്‍‌മാരെയാണ് രജനികാന്ത് എപ്പോഴും അവതരിപ്പിക്കുക. തന്‍റെ സ്വത്തുക്കള്‍ എല്ലാം പാവങ്ങള്‍ക്ക് ദാനം കൊടുക്കുക, കോളജുകള്‍ നിര്‍മ്മിക്കുക, ഡാം പണിയുക തുടങ്ങിയ കലാപരിപാടികളാണ് ആ കഥാപാത്രങ്ങള്‍ പതിവായി ചെയ്തുകൊണ്ടിരിക്കുന്നത്.
 
മലേഷ്യയില്‍ പീഡനമനുഭവിക്കുന്ന തമിഴ് വംശജരുടെ രക്ഷകനെയാണ് കബാലിയില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന കബാലീശ്വരന്‍ ജയില്‍ മോചിതനാകുന്നതും അധോലോക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തേണ്ടിവരുന്നതുമാണ് കബാലിയുടെ പ്രമേയം.
 
രജനി ആരാധകരെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഈ സിനിമയിലുണ്ട്. സ്റ്റൈലിഷായ നടത്തമുണ്ട്, സ്ലോമോഷന്‍ രംഗങ്ങളുണ്ട്, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമുണ്ട്, പഞ്ച് ഡയലോഗുകളുണ്ട്. പിന്നെ രജനിയുടെ യുവ അവതാരവുമുണ്ട്. 
 
പാ രഞ്ജിത് ഒരു രജനി സിനിമയ്ക്ക് ആവശ്യമായതെല്ലാം കബാലിയില്‍ നല്‍കിയിട്ടുണ്ട്. എങ്കിലും രജനികാന്തിന്‍റെ അമിത മേക്കപ്പ് ഇടക്കിടെ അലോസരമുണ്ടാക്കുന്നുണ്ട്. ഒരു രജനികാന്ത് സിനിമയാണ് ഒരുക്കേണ്ടത് എന്ന പരിമിതി ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷേ, മലേഷ്യന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂടുതല്‍ മികച്ച ഒരു സിനിമ ഉണ്ടാക്കാന്‍ രഞ്ജിത്തിന് കഴിയുമായിരുന്നു. 
 
രാധികാ ആപ്തേയുടെ നായികാ വേഷം മികച്ചുനില്‍ക്കുന്നു. സന്തോഷ് നാരായണന്‍റെ സംഗീതം ആവേശമുണര്‍ത്തുന്നു.

വെബ്ദുനിയ വായിക്കുക