സൗദിക്ക് മാറ്റമുണ്ട്, പക്ഷേ ഇന്ത്യക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന്‌ സംശയം: ടൊവിനോ

നിഹാരിക കെ.എസ്

ശനി, 12 ഏപ്രില്‍ 2025 (12:33 IST)
ബേസിൽ ജോസഫ് നായകനായി എത്തിയ മരണമാസ്സ്‌ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് അടുത്തപ്പോൾ ചിത്രം സൗദിയിലും കുവൈറ്റിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉണ്ടെന്ന് കാട്ടിയാണ് രണ്ടിടങ്ങളിലും ചിത്രം നിരോധിച്ചത്. കുവൈറ്റിൽ സിനിമയിലെ ആദ്യപകുതിയിലെയും രണ്ടാംപകുതിയിലെയും ചില രംഗങ്ങൾ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. 
 
നമ്മുടെ രാജ്യമാണെങ്കിൽ ഫൈറ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ സൗദിയിൽ നിയമം വേറെ ആണെന്നും ടൊവിനോ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. തൽക്കാലം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും ടോവിനോ പറഞ്ഞു.
 
'കുവൈറ്റിൽ കുറച്ച് ഷോട്ടുകൾ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയിൽ സിനിമ പ്രദർശിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. നമ്മുടെ രാജ്യമൊക്കെയാണെങ്കിൽ വേണമെങ്കിൽ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളിൽ നിയമം വേറെയാണ്. തത്കാലം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകൾ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവർക്ക് അതിൽ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്.
 
സൗദിയപ്പറ്റി നമുക്ക് എല്ലാർവർക്കും അറിയാം. ഞാൻ 2019-ൽ പോയപ്പോൾ കണ്ട സൗദിയല്ല 2023-ൽ പോയപ്പോൾ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവർ അവരുടേതായ ഭേദഗതികൾ വരുത്തുന്നുണ്ട്. എന്നാൽ 2019-ൽ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാൾ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാൽ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവർഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതിൽ എനിക്ക് സംശയമുണ്ട്', ടൊവിനോ കൂട്ടിച്ചേർത്തു.
 
അതേസമയം, മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മരണമാസ് തിയേറ്ററുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍