ബേസില്‍ ജോസഫ് ചിത്രം മരണമാസ് സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉൾപ്പെട്ടതാണ് നിരോധനത്തിന് കാരണം. സംവിധായകന്‍ ശിവപ്രസാദ് ആണ് ഇക്കാര്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന് ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. കുവൈറ്റില്‍ ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിയാൽ പ്രദർശനാനുമതി നൽകുമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ബേസില്‍ ജോസഫ് എത്തുന്നത്. ബേസിലിന്റെ ട്രേഡ് മാര്‍ക്ക് കോമഡി ഘടകങ്ങള്‍ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്നാണ് ട്രെയിലറിൽ നൽകുന്ന സൂചന.
നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.