'ലിനിയുടെ മക്കളുടെ പഠനച്ചെലവ് ഞാൻ ഏറ്റെടുത്തോട്ടേ?', പാർവ്വതി ചോദിച്ചു; സജീഷ് അനുഭവം പങ്കുവയ്ക്കുന്നു

Webdunia
ഞായര്‍, 26 മെയ് 2019 (17:41 IST)
മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത ദുഖമാണ് നഴ്സ് ലിനി. നിപ കാലത്ത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുകയും ഒടുവിൽ പനി ബാധിച്ച് ലോകത്തോട് വിട പറയുകയും നിസ്വാർത്ഥതയുടെ പര്യാമയായി മാറുകയും ചെയ്ത മാലാഖ. ലിനി മരിച്ച് മൂന്നാം ദിവസം നടി പാർവ്വതി തന്നെ വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് ലിനിയുടെ ഭർത്താവ് സജീഷ്. 
 
സജീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
 
 
ഉയരെ.... ഉയരെ... പാർവ്വതി
 
പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ്‌ ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട്‌ തന്നെ 'ഉയരെ' കാണാൻ ശ്രമിച്ചിട്ടില്ല. 
പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച്‌ വളരെ നല്ല അഭിപ്രായം ഉളളത്‌ കൊണ്ട്‌ മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന്‌ ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ്‌ ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച്‌ നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത്‌ കൊണ്ടും
 
അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക്‌ നേരിട്ട്‌ അറിയുന്നത്‌ 
ലിനി മരിച്ച്‌ മൂന്നാം ദിവസം എന്നെ വിളിച്ച്‌ 
" സജീഷ്‌, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട്‌ സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്‌ ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്‌. സജീഷിന്‌ വിരോധമില്ലെങ്കിൽ രണ്ട്‌ മക്കളുടെയും പഠന ചിലവ്‌ ഞാൻ എടുത്തോട്ടെ, ആലോചിച്ച്‌ പറഞ്ഞാൽ മതി" എന്ന വാക്കുകൾ ആണ്‌. 
പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പിന്നീട്‌ പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു. 
" ലിനിയുടെ മക്കൾക്ക്‌ ലിനി ചെയ്ത സേവനത്തിന്‌ ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ്‌ ഈ ഒരു പഠന സഹായം" എന്ന പാർവ്വതിയുടെ വാക്ക്‌ എന്നെ അത്‌ സ്വീകരിക്കാൻ സന്നദ്ധനാക്കി.
 
ലിനിയുടെ ഒന്നാം ചരമദിനത്തിന്‌ കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച്‌ പാർവ്വതിയെ നേരിട്ട്‌ കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ്‌ വാങ്ങാനും കഴിഞ്ഞു.
 
ഒരുപാട്‌ സ്നേഹത്തോടെ Parvathy Thiruvothu ന്‌ 
ആശംസകൾ

അനുബന്ധ വാര്‍ത്തകള്‍

Next Article