സിനിമയിലെ സ്ത്രീവിരുദ്ധത; ഞാൻ മാപ്പ് പറയില്ല, എന്തിന്റെ ആവശ്യത്തിന്? - രഞ്ജിത് ചോദിക്കുന്നു

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (09:50 IST)
സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട് താനെഴുതിയ കഥകളിൽ പുരുഷന്മാരെ സ്ത്രീകൾക്കെതിരെ സംസാരിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടായതിനും ക്ഷമ ചോദിച്ച് സംവിധായകൻ രൺജി പണിക്കർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംവിധായകൻ രഞ്ജിതിന്റേയും നിലപാടുകൾ അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടായിരുന്നു. 
 
ഇപ്പോഴിതാ, വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിത്. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം എനിക്കില്ലെന്ന് സംവിധായകൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
 
‘ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശ. അത് സ്ത്രീവിരുദ്ധതയല്ല. സ്ത്രീകളെ ആക്രമിക്കാന്‍ പോകുന്ന വ്യക്തിയല്ല ഞാന്‍. ഞാന്‍ മനുഷ്യരെ മനുഷ്യരായി മാത്രമേ കാണാറുള്ളൂ. സ്ത്രീയും പുരുഷനുമായി കാണാറില്ല.’ രഞ്ജിത് പറഞ്ഞു.
 
’ഏതൊരു വ്യക്തിയ്ക്കും അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം മറ്റേതൊരാള്‍ക്കും എന്നതുപോലെ പാര്‍വ്വതിയ്ക്കും ഉണ്ട്. അങ്ങനെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ ആക്രമിക്കാന്‍ തുനിയുന്നത് ശരിയായ നടപടിയല്ല’ - കസബ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ രഞ്ജിതിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article