'പൃഥ്വിരാജിനെ അപമാനിച്ച ചാനലിന്റെ ചെയര്‍മാന്‍ ആണെന്ന കാര്യം മറന്നോ?' പ്രിയദര്‍ശനോട് മലയാളികള്‍

വെള്ളി, 28 മെയ് 2021 (13:59 IST)
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, പൃഥ്വിരാജിനെതിരെ വളരെ ഹീനമായ ഭാഷയില്‍ പ്രതികരിച്ച ജനം ടിവിക്കെതിരെ പ്രിയദര്‍ശന്‍ ഒന്നും മിണ്ടിയിട്ടില്ല. പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേര്‍ ഇത് ചോദ്യം ചെയ്തു. ജനം ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് പ്രിയദര്‍ശന്‍. 'നിങ്ങള്‍ ചെയര്‍മാനായിരിക്കുന്ന ചാനലില്‍ അനശ്വര നടന്‍ സുകുമാരനെയും അദ്ദേഹത്തിന്റെ മകന്‍ പൃഥ്വിരാജിനെയും പരാമര്‍ശിച്ച് മോശം വാര്‍ത്ത വന്നിരുന്നല്ലോ? അതിനെതിരെ ഒന്നും പറയാനില്ലേ' എന്നാണ് പലരും ചോദിക്കുന്നത്. പൃഥ്വിരാജിനെ അപമാനിച്ച ജനം ടിവിയുടെ ചെയര്‍മാനാണെന്ന കാര്യം പ്രിയദര്‍ശന്‍ മറന്നോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. 
 
പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
 
സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ്  പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍