എന്റെ കാലിന് ശസ്ത്രക്രിയ കഴിഞ്ഞതേ ഉള്ളൂ, ഓക്സിജൻ വളരെ കുറവ്; കൊടും തണുപ്പത്ത് ഷൂട്ട് ചെയ്തതിനെ കുറിച്ച് പൃഥ്വിരാജ്

നിഹാരിക കെ.എസ്

വെള്ളി, 21 മാര്‍ച്ച് 2025 (09:07 IST)
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാലിനെ ഒരിക്കൽ കൂടി മലയാളികൾക്ക് എമ്പുരാനിലൂടെ കാണാൻ കഴിയും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ തുടർഭാ​ഗമാണിത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഠിനമായ പരിക്കിൽ നിന്ന് വേ​ഗം സുഖം പ്രാപിക്കാൻ ചിത്രത്തിന്റെ ഷൂട്ടിങ് തന്നെ സഹായിച്ചുവെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. തനിക്ക് പരിക്കേറ്റിരുന്ന സമയത്താണ് ലഡാക്കിലെ ഷൂട്ടിങ് തുടങ്ങിയതെന്നും പൃഥ്വി പറഞ്ഞു.
 
'ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുൻപ് വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ‌ഷൂട്ടിങ്ങിലായിരുന്നു ഞാൻ. അതിന്റെ ചിത്രീകരണത്തിനിടെ ഒരു ആക്ഷൻ സീക്വൻസ് ചെയ്യുമ്പോൾ എനിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. കാൽമുട്ടിന്റെ ലി​ഗമെന്റ് (ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്) ശസ്ത്രക്രിയ നടത്തിയിട്ടുള്ളവർക്ക് അറിയാം അത് ഭേദമാകാൻ എടുക്കുന്ന ബുദ്ധിമുട്ടിനേക്കുറിച്ച്.
 
അത് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. പ്രത്യേകിച്ച് വളരെ ആക്ടീവായിട്ടുള്ള അല്ലെങ്കിൽ പുറത്തുപോകുകയും തിരക്കുകളുമൊക്കെയുള്ള എന്നെപ്പോലെയുള്ള ഒരാൾക്ക്. അതുകൊണ്ട് ഞാൻ വളരെ പിറകിലായിരുന്നു. ഞാനിപ്പോൾ ശരിക്കും നൂറ് ശതമാനം ആയിരിക്കുന്നതിന്റെ കാരണം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ ഞാൻ എന്നെത്തന്നെ നിർബന്ധിച്ചതു കൊണ്ടാണ്.
 
എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?. എംപുരാന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ 12,300 അടിയിൽ, മൈനസ് 12 ഡിഗ്രി സെൽഷ്യസിലായിരുന്നു ചിത്രീകരിച്ചത്. അവിടെ ഓക്സിജൻ വളരെ കുറവായിരുന്നു, അതുപോലെ കൊടും തണുപ്പും. സിനിമ മുഴുവൻ എടുത്തു നോക്കിയാൽ ആ സീൻ ആണ് ഏറ്റവും വെല്ലുവിളി ആയിരുന്നത്. ഞാൻ ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ അതിൽ പങ്കാളിയായപ്പോൾ, അത് എനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനമായി', പൃഥ്വിരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍