‘ഇപ്പോൾ ഞാൻ കരയുന്നത് എനിക്ക് പീരിയഡ്സ് ആയതു കൊണ്ടല്ല’; ഓസ്‌കാര്‍ വേദിയില്‍ കണ്ണീരണിഞ്ഞ് റായ്‌ക

ചൊവ്വ, 26 ഫെബ്രുവരി 2019 (14:38 IST)
“ഇപ്പോൾ ഞാൻ കരയുന്നത് എനിക്ക് പീരിയഡ്സ് ആയതു കൊണ്ടല്ല, ആർത്തവത്തെക്കുറിച്ചുള്ള ഒരു ചിത്രം ഓസ്‌കാര്‍ നേടിയെന്ന് വിശ്വസിക്കാൻ കഴിയുന്നുമില്ല” - ഓസ്‌കാര്‍ സ്വന്തമാക്കിയ പീരിയഡ്. എൻഡ് ഓഫ് സെന്റൻസ് എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക റായ്‌ക സോഹ്‌ബ്‌ച്ചിയുടെ വാക്കുകളാണിത്.

ആർത്തവത്തെക്കുറിച്ചുളള ഒരു ചിത്രം ഓസ്കാർ നേടിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റായ്ക കൂട്ടിച്ചേർത്തു. ഓസ്കാർ വേദിയിൽ ഇന്ത്യക്ക് അഭിമാനമായത് ഉത്തരേന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഈ ചിത്രമാണ് പീരിയഡ്. എൻഡ് ഓഫ് സെന്റൻസ്.

ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് പറയുന്ന ഈ ചിത്രം ലൊസാഞ്ചലസിലെ ഓക്വുഡ് സ്കൂളിലെ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഹൃസ്വചിത്രമാണ്. ഇറാനിയന്‍  അമേരിക്കൻ സംവിധായിക റായ്‌കയും സ്കൂളിലെ അധ്യാപിക മെലിസ്സ ബെർട്ടണും ചേർന്നാണ് ഈ ഡോക്യുമെന്ററി ഒരുക്കിയത്. ഇന്ത്യക്കാരി ഗുനീത് മോങ്കയാണ് ഇത് നിർമ്മിച്ചത്.

ഉത്തരേന്ത്യയിലെ ഹാപൂർ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈർഖ്യമുളള ഈ ചിത്രത്തിനു പശ്ചാത്തലമാകുന്നത്. ആർത്തവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകൾ അന്തസോടെ ജീവിക്കാൻ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗ്രാമത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി ഒരു പാഡ് മെഷീൻ സ്ഥാപിച്ചതും അതിനു ശേമുണ്ടാവുന്ന അനുഭവങ്ങളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തലമുറകളായി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡിനെക്കുറിച്ച് ബോധം ഉണ്ടായിരുന്നില്ല. ഇത് പെണ്‍കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. പിന്നീട് ഒരു കൂട്ടം പെണ്‍കുട്ടികളുടെ ശ്രമ ഫലമായി പിന്നീട് ഗ്രാമത്തില്‍ ഒരു സാനിട്ടറി പാഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കപ്പെട്ടു. പാഡ് വിപണിയില്‍ നിന്നും വാങ്ങാന്‍ കഴിയുമെന്നതടക്കമുള്ള അവബോധം പെണ്‍കുട്ടികളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

പീരിയഡ്സിനെപ്പറ്റി തുറന്നു സംസാരിച്ചാൽ മാത്രമേ അതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്യാൻ സാധിക്കുകയുള്ളു എന്നും ഈ ചിത്രം നമ്മെ മനസ്സിലാക്കിക്കുന്നു. ആർത്തവത്തിന്റെ പേരിൽ‌ ഇന്ത്യയിൽ  സ്ത്രീകളെ രണ്ടാം തരക്കാരായി മാറ്റി നിർത്തുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുരസ്കാര ചടങ്ങിൽ തിളക്കമുളള നേട്ടം കൊയ്യാൻ സാധിച്ചപ്പോൾ നമ്മുടെ ചിന്താഗതികളിലും, സമീപനങ്ങളിലും മാറ്റം കൊണ്ടുവരേണ്ടിയിരിക്കുന്നു എന്നും ഇതു നമ്മെ ഓർമ്മപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍