പൊതിഞ്ഞ് കെട്ടി നടന്നൂടെ? എങ്കിൽ നല്ലൊരു സ്ത്രീ ആകാം: സ്ത്രീകളുടെ ഉപദേശങ്ങളെ കുറിച്ച് ഹണി റോസ്

നിഹാരിക കെ.എസ്

ചൊവ്വ, 18 ഫെബ്രുവരി 2025 (10:12 IST)
വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും അധികം സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന നടിയാണ് ഹണി റോസ്.അടുത്തിടെ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നൽകിയിരുന്നു. നടിയുടെ പരാതിയിൽ ബോബിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഉദ്ഘാടന പരിപാടിക്കിടെ ബോബി നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കെതിരെയായരുന്നു നടിയുടെ പരാതി. 
 
ആ സംഭവത്തെ കുറിച്ച് നേരെ ചൊവ്വെ എന്ന മനോരമ ന്യൂസിലെ അഭിമുഖ പരിപാടിയിൽ ഹണി റോസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു. അന്നത്തെ ബോബിയുടെ അറസ്റ്റിൽ സ്ത്രീകളാണ് തന്നെ കൂടുതൽ കുറ്റപ്പെടുത്തിയതെന്ന് പറയുകയാണ് ഹണി റോസ്. അതേസമയം താൻ ഇനിയും ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നത് തുടരുമെന്നും താരം വ്യക്തമാക്കി.  
 
'ഞാനൊരു സാധാരണക്കാരിയായ വ്യക്തിയാണ്. വളരെ സാധാരണം എന്ന് വെച്ചാൽ വളരെ സാധാരണമായിട്ട് ജീവിക്കുന്ന ആളാണ് ഞാൻ. സാധാരണക്കാർ ജീവിതത്തിൽ അനുഭവിക്കുന്നതെല്ലാം അനുഭവിച്ചാണ് ഞാനും ഇവിടെ എത്തിയത്.എന്റെ അച്ഛന് ബിസിനസിൽ പരാജയം ഉണ്ടായിട്ടുണ്ട്. വാങ്ങിയ പൈസ കൃത്യ സമയത്ത് കൊടുക്കാൻ സാധിക്കാതിരുന്നാൽ അതുവരെ കാണിച്ച നല്ല മുഖം മാറിയിട്ട് ആളുകൾ വേറൊരു മനുഷ്യരാകും. വളരെ ചെറുപ്രായത്തിൽ ഇതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ എന്റെ മനസിൽ ഒരു ട്രോമയായിട്ടുണ്ട്. 
 
അപ്പോൾ ഇത്രയൊക്കെ അവസരങ്ങൾ മുൻപിൽ വരുമ്പോൾ അത് സ്വീകരിക്കില്ലെന്ന് പറയാൻ എനിക്ക് സാധിക്കില്ല. ആ അഹങ്കാരവും വിവരക്കേടും എനിക്കില്ല. നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ , നമ്മുടെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യങ്ങൾ നമ്മുക്ക് എപ്പോൾ വേണമെങ്കിലും ചെയ്യാം. എനിക്ക് നേരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളിൽ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളുമുണ്ട്.ഞാൻ പരാതിയുമായി മന്നോട്ട് വന്നപ്പോൾ സ്ത്രീ പുരുഷനെതിരെ പരാതി കൊടുത്തു എന്ന രീതിയിൽ ഈ സംഭവത്തെ വളച്ചൊടിക്കാൻ ശ്രമിച്ചു. 
 
ഈ വിഷയം നടന്ന സമയത്ത് എന്നെ പിന്തുണച്ചത് പുരുഷൻമാരാണ്. ജീവിതത്തിൽ എന്റെ അമ്മ, അല്ലെങ്കിൽ അടുത്ത് നിൽക്കുന്ന സ്ത്രീകളെ ഒഴിച്ച് മറ്റ് സ്ത്രീകൾക്ക് യാതൊരു പ്രാധാന്യവും ഇല്ല. എന്റെ സുഹൃത്ത് വലയം മുഴുവൻ പുരുഷൻമാരാണ്. ഒരു വലിയ ശതമാനം സ്ത്രീകളും കരുതുന്നത് സ്ത്രീ പുരുഷന് വിധേയപ്പെട്ട് ജീവിക്കണമെന്നാണ്. ജഡ്ജ് ചെയ്യുന്നതിൽ സ്ത്രീകളാണ് പുരുഷൻമാരേക്കാൾ മുൻപിൽ. മലയാളിത്തമുള്ള, അല്ലെങ്കിൽ അവർ വിചാരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചൂടേ, അല്ലെങ്കിൽ പൊതിഞ്ഞ് കെട്ടി നടന്നൂടെ അങ്ങനെയാകുമ്പോൾ നല്ലൊരു സ്ത്രീയാകില്ലേ, കുടുംബത്തിന് യോജിച്ച സ്ത്രീ ആകുമല്ലോയെന്നൊക്കെയുള്ള ചോദ്യങ്ങളാണ്. 
 
നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നതാണ്. ഉദ്ഘാടനങ്ങളിൽ പോകുമ്പോൾ ആളുകളുടെ സ്നേഹം തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നുണ്ട്. ഈ കേസിന് ശേഷം ഞാൻ പോകുന്ന പരിപാടിയിൽ ചീമുട്ട എറിയും ചാണകമെറിയും എന്നൊക്കെ കേട്ടു, എന്നാൽ അതൊന്നും ഞാൻ അവിടെ കണ്ടില്ല. അന്തഃസുള്ള പുരുഷൻമാർ ആരും സ്ത്രീകളെ അപമാനിക്കുമെന്ന് ഞാൻ കരുതുന്നില്ല', നടി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍