'അഹാന പറഞ്ഞ് സത്യമാണ്, സംവിധായകന് സെറ്റിൽ മദ്യപാനം ആയിരുന്നു': പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് കാട്ടി കേസ് നൽകി ടെക്നീഷ്യൻമാർ

നിഹാരിക കെ.എസ്

വ്യാഴം, 13 മാര്‍ച്ച് 2025 (14:10 IST)
‘നാൻസി റാണി’ സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി അഹാന കഴിഞ്ഞ ദിവസം പ്രതികരിച്ചത് ചർച്ചയായിരുന്നു. അഹാന പറഞ്ഞതെല്ലാം ശരിയാണെന്നും സിനിമയ്‌ക്കെതിരെ തങ്ങളും കേസ് നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും ടെക്‌നീഷ്യൻമാരും. തങ്ങൾക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് സിനിമയിലെ ചില ടെക്നീഷ്യൻമാർ പറയുന്നത്. 
 
'സിനിമയുടെ ഷൂട്ട് നീണ്ടു നീണ്ട് പോയി. സംവിധായകൻ എപ്പോഴും മദ്യപാനമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർമാരും അയാൾക്കൊപ്പം മദ്യപിക്കും. സംവിധായകൻ നോർമലായിട്ടുള്ള ഒരു ദിവസം പോലും ഇല്ലായിരുന്നു. അങ്ങനെ ഷൂട്ട് ഡിലേ ആയി. രാവിലെ 9 മണിക്ക് ഷൂട്ടിന് സെറ്റ് ചെയ്താലും വൈകിട്ട് 4 മണിക്കോ 5 മണിക്കോ തുടങ്ങുകയുള്ളു. ആർട്ടിസ്റ്റുകൾ എല്ലാവരും അത് എതിർത്തു. ആദ്യത്തെ രണ്ട് ഷെഡ്യൂൾ ഓകെയായിരുന്നു. മൂന്നാമത്തെ ഷെഡ്യൂൾ മുതൽ എല്ലാം മാറി. പിന്നെ സ്‌ക്രിപ്റ്റ് മൊത്തം പൊളിച്ചു, ആദ്യം പറഞ്ഞ കഥയൊന്നുമല്ല പിന്നീട് സിനിമയായത്. 
 
അഹാനയുടെ അമ്മയെ വിളിച്ച് മോശമായി സംസാരിച്ചതു കൊണ്ട്, ഞാൻ ഡബ്ബിങ്ങിന് വരില്ലെന്ന് അഹാന പറയുകയായിരുന്നു. അങ്ങനെയാണ് വേറെ ആളെ വച്ചിട്ട് ഡബ്ബ് ചെയ്യിപ്പിക്കുന്നത് എന്നാണ് ഒരു ടെക്‌നീഷ്യന്റെ പ്രതികരണം. 'ഒരുപാട് പേർക്ക് കാശ് കിട്ടാനുണ്ട്. എനിക്ക് മൂന്ന് ലക്ഷം കിട്ടാനുണ്ട്. ഞാൻ കേസ് കൊടുത്തു. പൊലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ചപ്പോൾ എഡിറ്റ് തീർന്ന് പടം റിലീസ് ആകുന്നതിന് മുമ്പ് സെറ്റിൽ ചെയ്യാമെന്ന് സംവിധായകൻ പറഞ്ഞു. ഇതിനിടെ സംവിധായകൻ അന്തരിച്ചു. അങ്ങനെ ഞാൻ പ്രൊഡ്യൂസറെ വിളിച്ചു. പ്രൊഡ്യൂസർ അമേരിക്കയിലാണ്, അദ്ദേഹം വരുമ്പോൾ തീരുമാനം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്', എന്നാണ് സിനിമയുടെ ക്യാമറാ ടെക്‌നീഷ്യരിൽ ഒരാൾ പ്രതികരിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍