“മമ്മൂട്ടിക്ക ചീത്ത വിളിക്കും, ഞാന്‍ പറയില്ല” - മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി, ഞാനില്ലെന്ന് പറഞ്ഞ് ജോഷിയും പിന്‍‌മാറി!

തിങ്കള്‍, 10 ജൂണ്‍ 2019 (15:06 IST)
നമ്പര്‍ ട്വന്‍റി മദ്രാസ് മെയില്‍ എന്ന സിനിമ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രമാണ്. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ സിനിമയുടെ സംവിധായകന്‍ ജോഷി ആയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’ എന്ന സിനിമയുടെ തിരക്കഥ എഴുതാനുള്ള അവസരം വേണ്ടെന്നുവച്ചാണ് ഡെന്നിസ് ജോസഫ് നമ്പര്‍ 20 മദ്രാസ് മെയില്‍ എഴുതിയത്.
 
ആ സിനിമയില്‍ മമ്മൂട്ടി സൂപ്പര്‍താരം മമ്മൂട്ടിയായിത്തന്നെ അഭിനയിച്ചിരുന്നു. സിനിമയുടെ നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും കഥയെ മുന്നോട്ടുനയിക്കുന്നത് മമ്മൂട്ടിയാണ്. എന്നാല്‍ ആദ്യം ആ കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കട്ടെ എന്നായിരുന്നു ജോഷിയുടെയും ഡെന്നിസ് ജോസഫിന്‍റെയും നിലപാട്. മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവര്‍ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. 
 
തിരക്കഥയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് "ആ സിനിമാതാരത്തിന്‍റെ കഥാപാത്രത്തെ മമ്മൂട്ടിക്കയെക്കൊണ്ട് ചെയ്യിക്കാമോ?” എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നത്. ജോഷിയും ഡെന്നിസും ആലോചിച്ചുനോക്കിയപ്പോള്‍ ശരിയാണ്. മമ്മൂട്ടിയാണെങ്കില്‍ ആ കഥാപാത്രം മിന്നിത്തിളങ്ങും. തിയേറ്ററുകള്‍ ഇളകിമറിയും.
 
പക്ഷേ, മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഒരു അതിഥിവേഷം ചെയ്യാമോ എന്ന് മമ്മൂട്ടിയോട് ആര് ചോദിക്കും? മോഹന്‍ലാല്‍ തന്നെ നേരിട്ടുവിളിക്കാന്‍ ഡെന്നിസ് ജോസഫ് പറഞ്ഞു. മമ്മൂട്ടി ചീത്തവിളിക്കുമെന്ന് ഭയന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി. മമ്മൂട്ടിയെ വിളിച്ച് ഇത് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജോഷിയും പറഞ്ഞു. 
 
ഒടുവില്‍ ഡെന്നിസ് ജോസഫാണ് ഇക്കാര്യം പറയാന്‍ മമ്മൂട്ടിയെ വിളിച്ചത്. മമ്മൂട്ടിക്ക് ഈ സിനിമയുടെ കഥയൊക്കെ നേരത്തേ അറിയാം. ജഗതിക്കായി മനസില്‍ കണ്ടിരുന്ന കഥാപാത്രത്തെ ഒന്ന് വലുതാക്കാമെന്നാണ് ആലോചിക്കുന്നതെന്നും ആ വേഷത്തില്‍ അഭിനയിക്കാമോ എന്നും ഡെന്നിസ് മമ്മൂട്ടിയോട് ചോദിച്ചു. 
 
ഒരു നിമിഷം പോലും ആലോചിക്കാതെ “അതിനെന്താ? ചെയ്യാം” എന്ന് മമ്മൂട്ടി മറുപടി പറഞ്ഞു. ചീത്തവിളി പ്രതീക്ഷിച്ചയിടത്ത് അപ്രതീക്ഷിതമായി മമ്മൂട്ടി സമ്മതം പറഞ്ഞപ്പോള്‍ അത് ഒരു വമ്പന്‍ സിനിമയുടെ തുടക്കമായി മാറി. നമ്പര്‍ 20 മദ്രാസ് മെയില്‍ തകര്‍പ്പന്‍ ഹിറ്റായി. പക്ഷേ, ആ സിനിമയോടെ ഡെന്നിസ് ജോസഫ്യും ജോഷിയും തമ്മില്‍ മാനസികമായി അകന്നു. ഡെന്നിസിന്‍റെ സമ്മതമില്ലാതെ മറ്റൊരാളെ കൊണ്ട് മദ്രാസ് മെയിലിന്‍റെ തിരക്കഥ ജോഷി തിരുത്തിയതായിരുന്നു ആ അകല്‍ച്ചയ്ക്ക് കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍