മുഖ്യമന്ത്രിയായി ആദ്യം ആലോചിച്ചത് രണ്‍ജി പണിക്കരെ, അത്ര പവര്‍ഫുള്‍ ആകരുതെന്ന് കരുതി മാറ്റി; വിവാദ പ്രസ്താവനയുമായി ജൂഡ് ആന്തണി ജോസഫ്

ബുധന്‍, 10 മെയ് 2023 (17:12 IST)
തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. ഇതിനോടകം തന്നെ ചിത്രം 40 കോടി കളക്ട് ചെയ്തു കഴിഞ്ഞു. പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മലയാളത്തിലെ അടുത്ത 100 കോടി ചിത്രമാകും 2018 എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ നിസഹായനായി സിനിമയില്‍ ചിത്രീകരിച്ചു എന്നതായിരുന്നു ജൂഡിനെതിരായ പ്രധാന വിമര്‍ശനം. ജനാര്‍ദ്ദനന്‍ ആണ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ രണ്‍ജി പണിക്കരെയാണ് ഈ കഥാപാത്രത്തിനായി ആലോചിച്ചിരുന്നതെന്ന് ജൂഡ് പറയുന്നു. 
 
' ചീഫ് മിനിസ്റ്ററായി ആദ്യം രണ്‍ജി പണിക്കര്‍ സാറെയാണ് ആലോചിച്ചത്. സാറ് പക്ഷേ പവര്‍ഫുള്ളാണ്. ആള്‍റെഡി കാണുമ്പോള്‍ തന്നെ അറിയാം...ഒരു വെള്ളപ്പൊക്കം വന്നാലും നേരിടും എന്ന്. അതിലൊരു ഗുമ്മില്ല. അതുകൊണ്ടാണ് മാറ്റിയത്,' ജൂഡ് പറഞ്ഞു. 
 
'പത്രസമ്മേളനത്തില്‍ ഒന്നും പേടിക്കാന്‍ ഇല്ല എന്നായിരുന്നു പ്രളയകാലത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെയൊന്നും കണ്‍ട്രോള്‍ ഇവരുടെ ആരുടെയും കൈയില്‍ അല്ലായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിരുന്നത് വെറും വിവരങ്ങള്‍ മാത്രമാണ്. സാധാരണ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള കഥ മറ്റൊന്നാണ്. സാധാരണക്കാരന്റെ വീട്ടില്‍ എന്താണ് അവന്‍ അനുഭവിച്ചത് എന്നാണ് ഞാന്‍ സിനിമയില്‍ പറയുന്നത്. മീഡിയ ചെയ്യുന്നത് എന്താണെന്നോ മുഖ്യമന്ത്രി ചെയ്യുന്നത് എന്താണെന്നോ അവന് അറിഞ്ഞുകൂടാ. ആരെയും കുറ്റം പറയാന്‍ വേണ്ടി എടുത്ത ചിത്രമല്ല ഇത്,' ജൂഡ് കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍