Jose K Mani: പാലയ്ക്ക് രാശിയില്ല; ജോസ് കെ മാണി കടുതുരുത്തിയിലേക്ക്, സാധ്യതകള്‍ ഇങ്ങനെ

രേണുക വേണു

തിങ്കള്‍, 30 ജൂണ്‍ 2025 (09:29 IST)
Kerala Congress M

Jose K Mani: ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ച കേരള കോണ്‍ഗ്രസ് (എം) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു. ജോസ് കെ.മാണി ഇത്തവണ മത്സരിക്കുക കടുതുരുത്തി നിയമസഭാ മണ്ഡലത്തില്‍. 
 
പിതാവും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ കെ.എം.മാണി പ്രതിനിധാനം ചെയ്തിരുന്ന പാല മണ്ഡലം ജോസ് ഉപേക്ഷിക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ കടുതുരുത്തിയില്‍ ജയസാധ്യതയുണ്ടെന്ന് കണ്ടാണ് ജോസ് കെ.മാണി പാലായില്‍ നിന്ന് മാറുന്നത്. കടുതുരുത്തി മണ്ഡലം കേന്ദ്രീകരിച്ച് കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 
 
കഴിഞ്ഞ തവണ ജോസ് കെ.മാണി മത്സരിച്ചത് പാലായില്‍ ആണ്. എന്നാല്‍ 15,378 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനോടു തോറ്റു. ജോസ് കെ.മാണിക്കെതിരായ വികാരം പാല മണ്ഡലത്തില്‍ ഇപ്പോഴും ഉണ്ടെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തല്‍. അടുത്ത തവണ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ അംഗമാകണമെങ്കില്‍ ജയം ഉറപ്പുള്ള സീറ്റ് ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസ് കെ.മാണി കടുതുരുത്തിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. 
 
യുഡിഎഫിനായി മോന്‍സ് ജോസഫ് ആണ് 2021 ല്‍ കടുതുരുത്തിയില്‍ ജയിച്ചത്. എല്‍ഡിഎഫിനു വേണ്ടി കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി സ്റ്റീഫന്‍ ജോര്‍ജ് മത്സരിച്ചു. 4,256 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോന്‍സ് ജോസഫിനുള്ളത്. ഇത്തവണ സ്റ്റീഫന്‍ ജോര്‍ജ്ജിനു പകരം ജോസ് കെ.മാണി മത്സരിച്ചാല്‍ കടുതുരുത്തി സീറ്റ് തിരിച്ചുപിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. 
 
അതേസമയം കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തെ തിരിച്ചെത്തിക്കാന്‍ യുഡിഎഫ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇടതുമുന്നണിയില്‍ തുടരാനാണ് ജോസ് കെ.മാണിയുടെ തീരുമാനം. എല്‍ഡിഎഫില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും യുഡിഎഫിലേക്ക് ഇല്ലെന്നും ജോസ് കെ.മാണി തീരുമാനമെടുത്തു. നിലവില്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ അംഗമായ കേരള കോണ്‍ഗ്രസ് (എം) എംഎല്‍എ റോഷി അഗസ്റ്റിനും ഇടതുമുന്നണി വിടേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍