നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (16:28 IST)
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് പറയാനാവില്ലെന്നും ഈ തിരെഞ്ഞെടുപ്പില്‍ നിന്നും ഉള്‍കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ജയിച്ചാലും തോറ്റാലും എല്‍ഡിഎഫ് ജനങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും സ്വരാജ് പറഞ്ഞു. വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍. കുറഞ്ഞ കാലത്തേക്കാണെങ്കിലും എംഎല്‍എ എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും സ്വരാജ് ആശംസ നേര്‍ന്നു.
 
 ഈ തിരെഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എതിര്‍പാര്‍ട്ടികള്‍ വിവാദങ്ങളിലൂടെ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് പിടികൊടുക്കാതിരിക്കാനായി ശ്രമിച്ചു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുമാണ് ജനങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ചത്. അത് ജനങ്ങള്‍ ആ നിലയില്‍ പരിഗണിച്ചില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. ഈ തിരെഞ്ഞെടുപ്പില്‍ നിന്നും ഉള്‍കൊണ്ട പാഠങ്ങളുടെ കൂടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകും. നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധവികാരമാണെന്ന് പറയാനാകില്ല. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായോ എന്ന് പരിഗണിക്കും.
 
 സ്ഥാനാര്‍ഥിയായി വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണത്തെ കാര്യമായി എടുക്കുന്നില്ല. എന്റെ പഞ്ചായത്തില്‍ പോലും വോട്ട് കുറഞ്ഞതായി പറയുന്നു. സ്വന്തം നാട്ടില്‍ പിന്നില്‍ പോയതുകൊണ്ട് മോശക്കാരനാകില്ല. രാഹുല്‍ ഗാന്ധി വരെ സ്വന്തം മണ്ഡലത്തില്‍ തോറ്റിട്ടല്ലെ വയനാട്ടില്‍ വന്നത്. മണ്ഡലത്തില്‍ പൊതുവെ തിരിച്ചടിയുണ്ടായി. പരാജയം ഉണ്ടായി എന്നത് അംഗീകരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. എം സ്വരാജ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍