New Born Childs Buried Case: ബക്കറ്റില്‍ കൊണ്ടുവരും, വീടിനു പിന്നില്‍ കുഴിയെടുത്തു; ഗര്‍ഭം മറയ്ക്കാന്‍ ഇറുകിയ വസ്ത്രം ഒഴിവാക്കി

രേണുക വേണു

തിങ്കള്‍, 30 ജൂണ്‍ 2025 (08:12 IST)
Aneeha

New Born Childs Buried Case: തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അനീഷ കുറ്റകൃത്യത്തെ കുറിച്ച് പൊലീസിനോടു വെളിപ്പെടുത്തി. ശുചിമുറിയില്‍ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്ന് അനീഷ മൊഴി നല്‍കി. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതിനാല്‍ പല കാര്യങ്ങളും അനീഷയ്ക്കു അറിയാമായിരുന്നു. 
 
വയറില്‍ തുണി വലിച്ചുകെട്ടിയാണ് അനീഷ ഗര്‍ഭം മറച്ചുവെച്ചത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കി. ശുചിമുറിയില്‍ വെച്ച് പ്രസവിച്ച ശേഷം ബക്കറ്റില്‍ കൊണ്ടുവന്നാണ് കുട്ടികളെ വീടിനു പിന്നില്‍ കുഴിച്ചിട്ടത്. 
 
കുഴിവെട്ടാന്‍ ഉപയോഗിച്ച തൂമ്പ അനീഷ പൊലീസിനു കാണിച്ചുകൊടുത്തു. അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അയല്‍വാസി ഗിരിജ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. 'കുഴിയെടുത്ത ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട് മൂന്നു കൊല്ലമായി,' ഗിരിജ പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.
 
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്കു സംശയമുണ്ടായിരുന്നു. അയല്‍വാസിയായ ഗിരിജ ഇതേ കുറിച്ച് അനീഷയോടു ചോദിച്ചിട്ടുണ്ട്. പിന്നീട് അത് വലിയ വഴക്കിലേക്ക് എത്തി. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് അനീഷ ഗിരിജയ്‌ക്കെതിരെ വെള്ളിക്കുളങ്ങര പൊലീസിനു പരാതി നല്‍കി. പൊലീസ് മധ്യസ്ഥത വഹിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷം അയല്‍വാസികളുമായി അനീഷയുടെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ല.
 
അതേസമയം കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്നാണ് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞത്. ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍