ആ നടന്റെ ക്രൂരതകൾ എന്നെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു, വിശദീകരണമില്ലാതെ ഉപേക്ഷിച്ചു; ഹീര

നിഹാരിക കെ.എസ്

ചൊവ്വ, 29 ഏപ്രില്‍ 2025 (14:02 IST)
തമിഴിലെ ജെന്റിൽമാൻ ആണ് ആരാധകർ തല എന്ന് വിളിക്കുന്ന അജിത്ത് കുമാർ. അഭിനയം കഴിഞ്ഞാൽ സിനിമയുടെ പ്രൊമോഷന് പോലും അദ്ദേഹം പങ്കെടുക്കാറില്ല. സ്വകാര്യജീവിതത്തിലേക്ക് തിരികെ പോകുന്ന അജിത്തിനെയാണ് നാം കണ്ടിട്ടുള്ളത്. വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേരുകൾ ഉയർന്നു വരാറില്ല. ഇന്നലെ അജിത്തിനെ സംബന്ധിച്ച് വലിയൊരു ദിവസമായിരുന്നു. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം തമിഴ് സൂപ്പർ താരം അജിത് കുമാർ ഏറ്റുവാങ്ങിയ ദിനം. എന്നാൽ, അന്ന് തന്നെ അദ്ദേഹത്തിനെതിരെ നടന്റെ മുൻകാമുകി രംഗത്ത് വന്നത് ഏറെ ചർച്ചയായി. 
 
അജിത്ത് പത്മ അവാർഡ് വാങ്ങുന്ന ദിവസം തന്നെ നടന്റെ മുൻകാമുകിയും നടിയുമായ ഹീര രാജഗോപാൽ നടത്തിയ തുറന്നു പറച്ചിൽ നടന്റെ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 2025 ജനുവരിയിലെ ആർക്കൈവ് ചെയ്ത ബ്ലോഗ് പോസ്റ്റ് ആണ് ഹീര പങ്കുവെച്ചത്. അജിത്തിന്റെയോ ശാലിനിയുടെയോ പേരെടുത്ത് പറയാതെയായിരുന്നു ഹീരയുടെ ബ്ലോഗ്. എന്നാൽ, ഇത് അജിത്തിനെയും ഭാര്യ ശാലിനിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരാധകർ ആരോപിച്ചു. 
 
അജിത്തും ഹീരയും നായിക-നായകന്മാരായി അഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഹീരയുടെ അമ്മയുടെ എതിർപ്പാണ് ഈ ബന്ധം മുന്നോട്ട് പോകാത്തതിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തോളം ഇവർ പ്രണയിച്ചു. 1996 ൽ ആരംഭിച്ച പ്രണയം 1998 ൽ അവസാനിച്ചു. ഹീരയുമായി ബന്ധം വേർപെടുത്തിയതിനെ കുറിച്ച് അന്ന് അജിത്ത് മാധ്യമങ്ങളിൽ തുറന്നു പറയുകയും ചെയ്തിരുന്നു.
 
'ഞങ്ങൾ ഒരുമിച്ച് ജീവിച്ചു, എനിക്ക് അവളെ ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷേ ഇപ്പോൾ എല്ലാം മാറി; അവൾ പഴയ ആളല്ല. വാസ്തവത്തിൽ, അവൾ ഒരു മയക്കുമരുന്നിന് അടിമയാണ്', എന്നായിരുന്നു അജിത്ത് പറഞ്ഞത്.  
 
അജിത്തിന്റെ ആരോപണങ്ങൾക്കൊന്നും ഹീര അന്ന് മറുപടി നൽകിയിരുന്നില്ല. അജിത്തുമായുള്ള പ്രണയപരാജയത്തിന് പിന്നാലെ ഹീര സിനിമ വിട്ടു. ഇപ്പോൾ 27 വർഷങ്ങൾക്ക് ശേഷം, നടി ആർക്കൈവ് ചെയ്‌തിരിക്കുന്ന 2025 ജനുവരിയിലെ ഒരു ബ്ലോഗ്‌പോസ്റ്റിൽ തനിക്കെതിരെ അജിത്ത് നടത്തിയ മയക്കുമരുന്ന് പ്രയോഗം അടിസ്ഥാന രഹിതമാണെന്ന് ഹീര വാദിക്കുന്നു. നടന്റെ പ്രസ്താവന തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നും താൻ മയക്കുമരുന്നിന് അടിമ ആണെന്നുമുള്ള അദ്ദേഹത്തിന്റെ വാദം സത്യമല്ലെന്നും ഹീര അവകാശപ്പെട്ടു.  
 
'യാതൊരു മുന്നറിയിപ്പുമില്ലാതെ, വിശദീകരണവുമില്ലാതെ എന്നെ ഉപേക്ഷിച്ചതിന് ശേഷം ഒരു ഇടനിലക്കാരൻ ഒരു സ്റ്റുഡിയോയിൽ ഒരു മീറ്റിംഗ് (കുറച്ച് മിനിറ്റ്) സംഘടിപ്പിച്ചു. അപ്പോഴും ഞാൻ കടുത്ത ഞെട്ടലിൽ ആയിരുന്നു. നടനിൽ നിന്ന് സത്യസന്ധമായ ഉത്തരത്തിനായി കേണപേക്ഷിച്ചു. കരയുകയായിരുന്നു ഞാൻ. നടൻ ശാന്തനായില്ല. ക്രൂരമായിരുന്നു അത്. അദ്ദേഹം കൂടുതലൊന്നും പറഞ്ഞില്ല. 'ഒരു വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു; ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം' എന്നദ്ദേഹം എന്നോട് പറഞ്ഞു', എന്നാണ് ഹീര തന്റെ ബ്ലോഗിൽ എഴുതിയിരിക്കുന്നത്.
 
'അപവാദ പ്രചാരണം, അപകീർത്തിപ്പെടുത്തൽ, തന്റെ ആരാധകരെ അക്രമത്തിന് പ്രേരിപ്പിക്കൽ എന്നതൊക്കെയാണ് അദ്ദേഹത്തിന്റെ പ്രവർത്തന രീതി. എന്റെ അന്തസ്സിനും സത്യസന്ധതയ്ക്കും വിവേകത്തിനും സുരക്ഷയ്ക്കും നേരെയുള്ള മാപ്പർഹിക്കാത്ത ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാൻ രൂപകൽപ്പന ചെയ്ത നിന്ദ്യമായ നുണകൾ പറഞ്ഞ് നടന്റെ ആരാധകരെ എനിക്കെതിരെ തിരിച്ച് അപകീർത്തിപ്പെടുത്തി. എന്നെ നിരാശയിലേക്ക് തള്ളിവിട്ടു, ആത്മഹത്യ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു', 2025 ജനുവരിയിൽ ഹീര രാജഗോപാൽ
 
നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തുവെന്ന നടന്റെ വാദം നുണയാണെന്നും തന്റെ സിനിമാ എതിരാളിയുടെ മേൽ ആധിപത്യം നേടാനും വേണ്ടി ആരാധകരുടെ സഹതാപം നേടാനും വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ഹീര ആരോപിക്കുന്നുണ്ട്. 
 
ഈ ഭാഗങ്ങൾ ഇപ്പോൾ X പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യകപമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അജിത്ത് ആരാധകർ അസ്വസ്ഥരാണ്. നടന്റെ പത്മഭൂഷൺ ബഹുമതിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി അവർ ഇതിനെ കാണുന്നു. കാരണം ബ്ലോഗ്‌പോസ്റ്റ് മൂന്ന് മാസം പഴക്കമുള്ളതാണ്. 27 വർഷം മുമ്പുള്ള വേർപിരിയലിനെക്കുറിച്ച് സംസാരിച്ച് നാല് പേരടങ്ങുന്ന സന്തുഷ്ട കുടുംബത്തെ പരോക്ഷമായി ആക്രമിക്കുകയാണെന്ന് അജിത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.
 
'രണ്ട് പേജുള്ള തുറന്ന കത്ത്' എന്ന് മുൻകാല നടി ടാഗ് ചെയ്യുന്ന ഹീരയുടെ ബ്ലോഗ്‌പോസ്റ്റ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിനും സിംഗപ്പൂർ പ്രധാനമന്ത്രിക്കും വേണ്ടിയുള്ളതാണ്. അജിത്തിനെയോ ശാലിനിയെയോ തന്റെ എഴുത്തിൽ പേര് പറയുന്നില്ല, 'ഒരു നടൻ' 'ഒരു മുന്നറിയിപ്പുമില്ലാതെ തന്നുമായി ബന്ധം വേർപെടുത്തി', 'മാധ്യമങ്ങൾക്ക് കൈക്കൂലി നൽകി', 'മയക്കുമരുന്നിന് അടിമയും വഞ്ചകനുമായ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി', 25 വർഷം മുമ്പ് 'ആത്മഹത്യയിലേക്ക് തള്ളിവിട്ടു' എന്ന് മാത്രമേ ഹീര ആരോപിക്കുന്നുള്ളൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍