നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ സംഘടനയ്ക്കും ചിലതൊക്കെ പറയാനുണ്ട്

ചൊവ്വ, 27 ജൂണ്‍ 2017 (12:48 IST)
ആക്രമിക്കപ്പെട്ട നടിയെ നിരന്തരമായി അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നതെന്നും സിനിമാ മേഖലയിൽ ഉള്ളവരെങ്കിലും ഇതിൽ നിന്നും വിട്ടു നിൽക്കണമെന്നും വ്യക്തമാക്കി മലയാളസിനിമയിലെ വനിതാസംഘടനയായ ‘വിമൻ ഇൻ സിനിമ കലക്ടീവ്’. 
 
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് ഇവർ പ്രതികരിച്ചു. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ ആയ പ്രവർത്തികൾ അവഗണിക്കാൻ കഴിയുന്നതല്ലെന്ന് സംഘടന വെളിപ്പെടുത്തി. 2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. 
 
ഇത് മാപ്പർഹിക്കുന്ന പ്രവൃത്തിയല്ല. ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് സംഘടന വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക