ഇന്ത്യയ്ക്ക് വീട്ടാനുള്ളത് 2019ലെ കണക്ക് മാത്രമല്ല, 2003ലേതും, ഓസീസിനെ തന്നെ ഫൈനലില്‍ കിട്ടണം

ബുധന്‍, 15 നവം‌ബര്‍ 2023 (13:47 IST)
ലോകകപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ പുതിയ ലോകചാമ്പ്യന്‍ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിനും മെല്ലെ വിരാമമായികൊണ്ടിരിക്കുകയാണ്. ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താനായിട്ടില്ലെങ്കിലും ഇന്ത്യയിലാണ് മത്സരം നടക്കുന്നതെന്നതും നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
 
കഴിഞ്ഞ 2 ലോകകപ്പ് സെമിഫൈനലുകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കിലും ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ ഉറപ്പ് നല്‍കുന്നത്. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും മികച്ച തുടക്കം നല്‍കാന്‍ പരാജയപ്പെട്ടാലും ടീമിനെ താങ്ങി നിര്‍ത്താന്‍ പിന്നാലെ ഇറങ്ങുന്ന വിരാട് കോലി,ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് സാധിക്കുമെന്ന് ടൂര്‍ണമെന്റ് സാക്ഷ്യം നല്‍കുന്നു. ബൗളിംഗില്‍ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നിരയാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.
 
സെമിയില്‍ ന്യുസിലന്‍ഡിനെ തകര്‍ക്കുക എന്നത് അതിനാല്‍ ഇന്ത്യയ്ക്ക് അത്ര പ്രയാസമുള്ളതാകില്ല. ഡാരില്‍ മിച്ചല്‍, കെയിന്‍ വില്യംസണ്‍,രചിന്‍ രവീന്ദ്ര തുടങ്ങിയ ബാറ്റര്‍മാരുടെ പ്രകടനങ്ങളാകും ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സിന്റെ നട്ടെല്ല്. ബൗളിംഗില്‍ ബോള്‍ട്ടും, ലോക്കി ഫെര്‍ഗൂസനും അടങ്ങുന്ന നിര ശക്തമാണെങ്കിലും ഇക്കുറി ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ ഇത് മതിയാകില്ല. അതിനാല്‍ തന്നെ 2019ലെ ലോകകപ്പ് സെമിയിലെ പരാജയത്തിന് പ്രതികാരം തീര്‍ക്കുക തന്നെയാകും ഇന്ത്യന്‍ ലക്ഷ്യം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ ഓസീസ് പരാജയപ്പെടുത്തുകയാണെങ്കില്‍ ഓസ്‌ട്രേലിയയായിരിക്കും ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരാളികള്‍. അങ്ങനെയെങ്കില്‍ 2003 ലോകകപ്പിലെ കണക്കുകളും ഇന്ത്യയ്ക്ക് തീര്‍ക്കാന്‍ അവസരമൊരുങ്ങും. ഈ ടീമിന് അത് ചെയ്യാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകപ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍