അഫ്ഗാന്റെ ചരിത്രനേട്ടം, ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞ് താലിബാന്‍

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (12:40 IST)
Afghanistan into Semis
ടി20 ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാന്റെ സെമിഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞ് താലിബാന്‍ ഭരണകൂടം. അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് അഫ്ഗാന്‍ ജനത നന്ദിയുള്ളവരാണെന്നും ഇന്ത്യയുടെ ഈ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണെന്നും താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
 
2017ല്‍ മാത്രമാണ് അഫ്ഗാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗമാകുന്നത്. എന്നാല്‍ വെറും 7 വര്‍ഷം കൊണ്ട് ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ്,ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്മാരെ അടിയറവ് പറയിച്ചുകൊണ്ട് സെമിഫൈനല്‍ വരെയെത്താന്‍ അഫ്ഗാനായി. അഫ്ഗാന്റെ ഈ വളര്‍ച്ചയ്ക്ക് വലിയ രീതിയിലുള്ള സഹായമാണ് ഇന്ത്യ നല്‍കുന്നത്. 2015 മുതല്‍ അഫ്ഗാന്റെ ഹോം ഗ്രൗണ്ടായി കണക്കാക്കുന്നത് ഉത്തര്‍പ്രദേശിലെ നോയിഡയിലെ വിജയ് സിംഗ് പതിക് സ്‌പോര്‍ട്‌സ് കോമ്പ്‌ലക്‌സാണ്. ഡെറാഡൂണില്‍ വെച്ച് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കും പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ചിരുന്നു. ഇന്ത്യന്‍ കോച്ചുമാരായ ലാല്‍ചന്ദ് രാജ്പുത്,മനോജ് പ്രഭാകര്‍,അജയ് ജഡേജ തുടങ്ങിയവര്‍ അഫ്ഗാന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
 
 ഇതിനെല്ലാം പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പല ടീമുകളുടെയും പ്രധാനതാരങ്ങള്‍ അഫ്ഗാന്‍ കളിക്കാരാണ്. അഫ്ഗാന്‍ ക്യാപ്റ്റനായ റാഷിദ് ഖാന്‍, മുഹമ്മദ് നബി,റഹ്മാനുള്ള ഗുര്‍ബാസ്,നൂര്‍ അഹമ്മദ്,നവീന്‍ ഉള്‍ ഹഖ് എന്നിവരെല്ലാം തന്നെ ഐപിഎല്ലില്‍ സജീവ താരങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാന്റെ സെമിഫൈനല്‍ പ്രവേശനത്തില്‍ താലിബാന്‍ ഭരണകൂടം ഇന്ത്യയ്ക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article