ഓസീസ് ടീം അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല, കോഹ്‌ലി അന്നത്തെ അന്തരീക്ഷം മാറ്റിമറിച്ചു; വിരാടിനെതിരെ ഗുരുതര ആരോപണവുമായി സ്‌മിത്ത്

വെള്ളി, 27 ഒക്‌ടോബര്‍ 2017 (18:56 IST)
ഡിആർഎസ് വിവാദത്തിൽ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മൈ ജേർണി’ എന്ന സ്‌മിത്തിന്റെ പുസ്‌തകത്തിലാണ് വിരാടിനെതിരെ പരാമര്‍ശമുള്ളത്.

ഈ വര്‍ഷം നടന്ന ബോർഡർ– ഗവാസ്കർ ടെസ്റ്റ് പരമ്പരയിലുണ്ടായ വിവാദത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെ പൂര്‍ണ്ണമായും  കുറ്റപ്പെടുത്തുന്ന രീതിയിലാണ് സ്‌മിത്ത് പരാമര്‍ശം നടത്തിയിരിക്കുന്നത്.

“അമ്പയറുടെ തീരുമാനത്തിന് പിന്നാലെ സഹായത്തിനായി താന്‍ ഡ്രസിംഗ് റൂമിലേക്ക് നോക്കിയെന്ന കോഹ്‍ലിയുടെ ആരോപണം അസംബന്ധം മാത്രമാണ്. അങ്ങനെയുള്ള ഒരു നീക്കവും എന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല” - എന്നും സ്‌മിത്ത് വ്യക്തമാക്കുന്നു.

കളിക്കിടെ പുറത്തുനിന്നുള്ള അഭിപ്രായം തേടുന്നത് ശരിയല്ല. ഓസ്‌ട്രേലിയന്‍ ടീം ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്നിട്ടും കോഹ്‌ലി അത്തരമൊരു ആരോപണം ഉന്നയിച്ചത് മത്സരത്തിന്റെ അന്തരീക്ഷം മാറ്റുന്നതിന് വേണ്ടിയാകും. അദ്ദേഹം ആരോപിക്കുന്ന ആരോപണത്തില്‍ അമ്പയറോ മാച്ച് റഫറി ക്രിസ് ബ്രോഡോ തന്നോട് ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തു സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് തനിക്കറിയില്ല - എന്നും സ്‌മിത്ത്  തന്റെ ബുക്കിലൂടെ ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക