ലങ്കന്‍ സിംഹങ്ങള്‍ ഗര്‍ജിച്ചു, ബംഗാള്‍ കടുവകള്‍ പേടിച്ചോടി

വ്യാഴം, 26 ഫെബ്രുവരി 2015 (19:54 IST)
ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എ മത്സരത്തില്‍ ബംഗാദേശിനെതിരെ ശ്രീലങ്കയ്ക്ക് 92 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക ബംഗ്ലാദേശിനു മുന്നില്‍  333 എന്ന് കൂറ്റന്‍ വിജയലക്ഷ്യം മുന്നൊട്ട് വയ്ക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ്  47 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച മലിംഗയാണ് ലങ്കന്‍ വിജയത്തെ മനോഹരമാക്കിയത്. ദില്‍ഷന്‍(161), സംഗക്കാര(105) എന്നിവര്‍ നേടിയ സെഞ്ചുറികളാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.
 
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക ദില്‍ഷന്റെയും(161) സംഗക്കാരയുടെയും(105) സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുത്തിരുന്നു. 52 റണ്‍സ് നേടിയ ലഹിരു തിരിമാന്നെയാണ് പുറത്തായത്.  മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ബംഗ്ലാദേശിനെ ലസിത് മലിംഗ അക്ഷരാര്‍ഥത്തില്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ തന്നെ ബംഗാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍ മലിംഗയുടെ പന്തില്‍ പുറത്തായതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
 
53 റണ്‍സെടുത്ത സാബിര്‍ റഹ്മാനും 46 റണ്‍സെടുത്ത ഷാക്കിബ്അല്‍ ഹസ്സനും, 36 റണ്‍സെടുത്ത മുഷ്ഫിക്കുര്‍ റഹിമും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു എങ്കിലും മലിംഗ,ലക്മല്‍, ദില്‍ഷന്‍ എന്നിവരുടെ ബൌളിംഗിനു മുന്നില്‍ പരാജയപ്പെട്ടു. ബംഗ്ലാദേശിന്റെ മധ്യനിരയെ തകര്‍ത്തത് ഈ മൂന്ന് ബൌളര്‍മാരാണ്.  ശ്രീലങ്കയ്ക്കായി മലിംഗ മൂന്നും മറ്റുള്ളവര്‍ രണ്ടും വിക്കറ്റുകള്‍ നേടി. ഇതോടെ  വിജയത്തിന് 92 റണ്‍സ് അകലെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.
 
ഇരു ടീമുകളുടെയും ലോകകപ്പിലെ മൂന്നാമത്തെ മത്സരമാണിത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിജയം നേടിയ ശ്രീലങ്ക ആദ്യ കളിയില്‍ ആതിഥേയരായ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ബംഗദേശാകട്ടെ ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഓസ്ട്രേലിയയുമായുള്ള രണ്ടാമത്തെ മത്സരം മഴ മുടക്കിയതിനാല്‍ പോയിന്റ് പങ്കു വച്ചു. ഇതോടെ ശ്രീലങ്കയ്ക്ക് നാലു പോയിന്റായി. ബംഗദേശിന് മൂന്നും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക