ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (12:53 IST)
ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയ തീരുമാനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. കായിക മേഖല രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതാകണമെന്നും അതില്‍ രാഷ്ട്രീയം കടന്നുവെന്നാല്‍ എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും അഫ്രീദി ചോദിച്ചു. ചര്‍ച്ചകള്‍ നടക്കാതെ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ലെന്നും അഫ്രീദി പറഞ്ഞു.
 
അതേസമയം ഇന്ത്യന്‍ താരമായ ശിഖര്‍ ധവാനെ പരോക്ഷമായി വിമര്‍ശിക്കാനും അഫ്രീദി മറന്നില്ല. എപ്പോഴും ഒരു കേടായ മുട്ടയുണ്ടാകും. അതാകും എല്ലാം നശിപ്പിക്കുക എന്നാണ് അഫ്രീദി പറഞ്ഞത്. പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിച്ച ഇന്ത്യന്‍ താരം ശിഖര്‍ ധവാനായിരുന്നു. രാജ്യമാണ് വലുതെന്നും മറ്റൊന്നും പ്രധാനമല്ലെന്നും ധവാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
 
 നേരത്തെ ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇരു താരങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ അവസാനം പാകിസ്ഥാനില്‍ നടത്തിയ റോഡ് റാലിയില്‍ ഷാഹിദ് അഫ്രീദി മുന്‍നിരയിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അഫ്രീദിയുള്‍പ്പെടുന്ന ടീമിനെതിരെ കളിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അഫ്രീദിയെ മാറ്റി നിര്‍ത്തി മത്സരം സംഘടിപ്പിക്കാമെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും ധവാന് പിന്നാലെ കൂടുതല്‍ താരങ്ങളെത്തിയതോടെ മത്സരം സംഘാടകര്‍ ഉപേക്ഷിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍