ഷോട്ടുകൾ നിയന്ത്രിച്ചു, കളിക്കുന്നത് വൈകി മാത്രം: ഇംഗ്ലണ്ടിലെ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നിൽ

ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (10:38 IST)
ടെസ്റ്റിൽ ഇന്ത്യയ്ക്ക് പുറത്ത് സെഞ്ചുറി പ്രകടനങ്ങൾ ഒന്നും തന്നെ 7 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമയ്ക്ക് നേടാനായിരുന്നില്ല. സ്വിങും ബൗൺസും ചേർന്ന ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ക‌ളിക്കാൻ കഴിവില്ലാത്ത ബാറ്റ്സ്മാനെന്ന ദുഷ്‌പേര് ഏറെകാലമായി ഇന്ത്യയുടെ ഹിറ്റ്‌മാന്റെ പേരിലുണ്ടായിരുന്നു.
 
എന്നാൽ ഓവലിലെ സെഞ്ചുറിയോടെ തന്റെ പേരിലുള്ള ദുഷ്‌പേര് ഇല്ലാതാക്കിയിരിക്കുകയാണ് രോഹിത് ശർമ. വിദേശത്ത് തന്റെ ബാറ്റ് ശബ്‌ദിക്കില്ല എന്ന് പരിഹസിച്ചവരെ നിശബ്‌ദരാക്കാൻ തന്റെ ബാറ്റിങ് ശൈലിയടക്കം ഉടച്ചുവാർക്കുകയാണ് രോഹിത് ഇംഗ്ലണ്ടിൽ ചെയ്‌തത്. പരമ്പരയിൽ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 368 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. ഇതിൽ ഒരു സെഞ്ചുറിയും 2 ഫിഫ്‌റ്റിയും ഉൾപ്പെടുന്നു.
 
ടെസ്റ്റ് ഓപ്പണർ എന്ന നിലയിൽ ഇംഗ്ലണ്ടിൽ തീർത്തും വേറിട്ടൊരു ശൈലിയിലാണ് രോഹിത് ബാറ്റ് വീശിയത്. തന്റെ സ്വതസിദ്ധമായ അക്രമണോത്സുകത മാറ്റിവെച്ച് ക്രീസിൽ നിലയുറപ്പിച്ച ശേഷം റൺസടിക്കുന്നതിനാണ് രോഹിത് ഇത്തവണ പ്രാധാന്യം നൽകിയത്. ന്യൂബോളിൽ പുറത്താവുക എന്ന രീതി മാറ്റാൻ രോഹിത്തിനായത് ഇങ്ങനെയാണ്.
 
ഓഫ്‌സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന ബോളുക‌ൾ പൂർണമായും ലീവ് ചെയ്‌തുകൊണ്ടായിരുന്നു ഇത്തവണ രോഹിത് തന്റെ ഇന്നിങ്സുകൾ കെട്ടിപ്പടുത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച രോഹിത്-രാഹുൽ ജോഡി 83ലാണ് വേർപിരിഞ്ഞത്. തുടർന്ന് രണ്ടാം വിക്കറ്റിൽ 153 റൺസ് കൂട്ടിചേർത്ത രോഹിത്-പൂജാര കൂട്ടുക്കെട്ടാണ് ഓവലിൽ ലീഡ് നേടുന്നതിന് ഇന്ത്യയെ സഹായിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍