Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

അഭിറാം മനോഹർ

വ്യാഴം, 5 ജൂണ്‍ 2025 (12:58 IST)
ഐപിഎല്ലില്‍ നീണ്ട 18 വര്‍ഷക്കാലത്തെ കാത്തിരിപ്പിന് ആര്‍സിബി അറുതുവരുത്തിയത് കഴിഞ്ഞ ചൊവാഴ്ചയാണ്. ഏറെക്കാലമായുള്ള കാത്തിരിപ്പ് അവസാനിച്ചതിനാല്‍ കിരീടനേട്ടം ബെംഗളുരു നഗരം വലിയ ആഘോഷമാക്കുകയും ചെയ്തു. ഐപിഎല്‍ കിരീടനേട്ടത്തിന് തൊട്ടടുത്ത ദിവസം നടത്തിയ ആഘോഷപരിപാടിയും താരങ്ങളുമായുള്ള ഓപ്പണ്‍ ബസ് പരേഡും പക്ഷേ ഒരു വലിയ അപകടത്തിലേക്കാണ് നയിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ആഘോഷപരിപാടി കാണാനായി ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ ജനക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസിനാകാതെ വന്നു. ജനങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് ഫ്രീ ടിക്കറ്റ് അനുവദിച്ചതും ചെറിയ കവാടത്തിലൂടെ മാത്രം സ്റ്റേഡിയത്തിനകത്തേക്ക് കടത്തിവിട്ടതും അപകടത്തിന്റെ തോത് ഉയര്‍ത്തി. 11 പേര്‍ക്കാണ് ഈ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായത്.
 
ബെംഗളുരു നഗരത്തിലെ ആഘോഷപ്രകടനങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രം നടത്തിയാല്‍ മതിയെന്ന പോലീസ് നിര്‍ദേശം അവഗണിച്ചാണ് ആഘോഷപരിപാടികള്‍ ഇന്നലെ സംഘടിപ്പിച്ചത്. വിധാന സൗധ- ബലേക്കുണ്ടി സര്‍ക്കിള്‍- കബ്ബണ്‍ പാര്‍ക്ക്- എം ജി റോഡ്- ചിന്നസ്വാമി സ്റ്റേഡിയം എന്ന നിലയില്‍ പരേഡാണ് ആദ്യം തീരുമാനിച്ചതെങ്കിലും പോലീസ് ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചെറിയ ഒരു പരേഡ് മാത്രമാണ് ടീം നടത്തിയത്. പരിപാടി മാറ്റിവെയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരും ആര്‍സിബി അധികൃതരും ഈ നിര്‍ദേശം തള്ളി കളഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
 
വലിയ രീതിയില്‍ പരേഡായി നടത്താനിരുന്ന പരിപാടി ചുരുക്കിയത് പോലീസ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. കളിക്കാരെ സ്റ്റേഡിയത്തിലെത്തിച്ച് അവിടെ പരിപാടി സംഘടിപ്പിച്ചാല്‍ മതിയെന്നാണ് പോലീസ് നിര്‍ദേശിച്ചത്. എന്നാല്‍ അവരത് അംഗീകരിച്ചില്ല ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശതാരങ്ങള്‍ ഉടനെ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ഇതിന് ഫ്രാഞ്ചൈസി നല്‍കിയ കാരണം. അതേസമയം ആര്‍സിബിയുടെ കിരീടനേട്ടം ആഘോഷമാക്കാതിരുന്നാല്‍ വിമര്‍ശനമുണ്ടാകുമെന്ന് മാത്രമാണ് സര്‍ക്കാര്‍ കണക്കിലെടുത്തത്. ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്തില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 5:30 വരെ പോലീസ് കമ്മീഷണര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ എല്ലാവരും തെരുവിലായിരുന്നു. ജനങ്ങള്‍ക്ക് ഇങ്ങനെ ഭ്രാന്ത് വരുന്നത് കണ്ടിട്ടില്ല. സ്റ്റേഡിയത്തില്‍  KSCA സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതോടെയാണ് ലക്ഷങ്ങള്‍ ഒഴുകിയെത്തിയത്. പ്രവേശനം ലഭിക്കാന്‍ വലിയ തിരക്കുണ്ടായതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. വിധാന സൗധയിലേക്കുള്ള പരിപാടികള്‍ ആരംഭിക്കും മുന്‍പ് തന്നെ ദുരന്തം നടന്നു. പോലീസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍