Virat Kohli: മോഹഭംഗത്തിന്റെയും കണ്ണീരിന്റെയും 17 വര്‍ഷങ്ങള്‍, ഒടുവില്‍ പരിപൂര്‍ണത; ഇത് കോലിയുടെ സാല കപ്പ്, നമ്മുടെയും

Nelvin Gok

ബുധന്‍, 4 ജൂണ്‍ 2025 (10:18 IST)
RCB 2025 Champions

Nelvin Gok / [email protected]

രണ്ടാമത്തെ വീടെന്നല്ല, എനിക്കിത് സ്വന്തം വീട് തന്നെയെന്നാണ് വിരാട് കോലി ആര്‍സിബിയെ വിശേഷിപ്പിക്കുന്നത്. ഡല്‍ഹിക്കാരനായ കോലിയുടെ ക്രിക്കറ്റ് കരിയര്‍ ബെംഗളൂരു ഫ്രാഞ്ചൈസിയില്‍ നട്ടുനനയ്ക്കപ്പെട്ടതാണ്. ഞാനെന്റെ യൗവനവും നല്ല കാലവും പരിചയസമ്പത്തും ഈ ടീമിനു വേണ്ടി നല്‍കിയെന്ന് കോലി പറയുമ്പോള്‍ എത്രത്തോളം ആറ്റുനോറ്റൊരു മോഹകപ്പാണ് കൈയിലെത്തിയിരിക്കുന്നതെന്ന് മനസിലാകും. 
 
17 സീസണുകളില്‍ മൂന്ന് ഫൈനലുകള്‍ കളിച്ചു, മൂന്നിലും തോറ്റു ! 2016 ലെ ഫൈനല്‍ ഇന്നും ഒരു ദുഃസ്വപ്‌നമായി കൂടെ നടപ്പുണ്ട്. അന്ന് തനിക്കൊപ്പം ടീമിന്റെ ഭാഗമായിരുന്ന ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സും 18-ാം സീസണിന്റെ ഫൈനല്‍ കാണാന്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ട്. കിരീടവരള്‍ച്ചയില്‍ ശാപമോക്ഷം നേടുന്നതിനൊപ്പം ദുഃസ്വപ്‌നങ്ങളുടെ ഭാണ്ഡകെട്ട് ഇറക്കിവയ്ക്കാന്‍ ഇതിലും മികച്ച സമയവും വേദിയുമില്ല. 
 
വെല്ലുവിളികളാല്‍ ഉരുവാക്കപ്പെട്ടവന്റെ ശാപമോക്ഷത്തിലേക്കുള്ള ഫൈനല്‍ ലാപ്പ് അത്ര അനായാസമായിരിക്കരുതെന്ന് കാലം ഉറപ്പിച്ചിരുന്നു. 2023 ലെ ഏകദിന ലോകകപ്പില്‍ ടീമിനായി സര്‍വ്വതും നല്‍കിയിട്ടും ക്ലൈമാക്‌സില്‍ നിരാശാബോധവും പേറി നിന്നതിന്റെ ആവര്‍ത്തനം കോലിയുടെ ശരീരഭാഷയില്‍ കണ്ടു. എന്നാല്‍ ഇത്തവണ അന്തിമവിധി മറ്റൊന്നായിരുന്നു. വീണ്ടുമൊരു മോഹഭംഗം എന്നു ഉറപ്പിച്ചിടത്തുനിന്ന് രാജാവിന്റെ കിരീടധാരണത്തിനു സമയം കുറിക്കപ്പെട്ടു. അനന്തരം അയാള്‍ പറഞ്ഞു, 'എല്ലാം പൂര്‍ത്തിയായി', കുടിച്ചുതീര്‍ത്ത കയ്പ്പുനീരുകള്‍ക്കൊടുവില്‍ അവന്‍ മഹത്വപൂര്‍ണനായി ഉയിര്‍ത്തു..! ഗെയ്‌ലും ഡിവില്ലിയേഴ്‌സും സാക്ഷി, ദുഃസ്വപ്‌നങ്ങളുടെ ഭാണ്ഡകെട്ട് വലിച്ചെറിഞ്ഞ് ഉന്മാദലഹരിയിലാണ്ട ആര്‍സിബി ആരാധകര്‍ സാക്ഷി, രണ്ട് വര്‍ഷം മുന്‍പ് കോലിയെ കരയിപ്പിച്ച അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും സാക്ഷി..! 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

കപ്പില്ലാത്തവനെന്ന പരിഹാസങ്ങളില്‍ നിന്നുള്ള ശാപമോക്ഷമല്ല വിരാട് കോലിക്ക് ഈ കിരീടം. മറിച്ച് ജീവനോളം സ്‌നേഹിച്ചൊരു മോഹകപ്പിന്റെ സ്വപ്‌നസാക്ഷാത്കാരമാണ്. അസാധ്യമെന്ന് ഉറപ്പിച്ച വിജയലക്ഷ്യങ്ങളെ ഒറ്റയ്ക്കു പടവെട്ടി നേടിയെടുത്തവന് പൂര്‍ണനാക്കപ്പെടണമെങ്കില്‍ ഈ മോഹകപ്പ് കൂടിവേണമെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ കാലത്തിനു അതും സാധ്യമാക്കാതെ നിവൃത്തിയില്ല. കാരണം അപൂര്‍ണനെന്ന് മുദ്രകുത്തപ്പെട്ട് കോലി പാഡഴിക്കുന്നത് നീതികേടാണെന്ന് കാലവും കരുതി...! 
 
ലുസൈല്‍സില്‍ ഗോണ്‍സാലോ മോന്റിയല്‍ അവസാന പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനയുടെ ലോകകപ്പ് ഉറപ്പിച്ചപ്പോള്‍ സാക്ഷാല്‍ ലയണല്‍ മെസി മൈതാനത്ത് മുട്ടിന്മേല്‍ ഇരുന്നതുപോലെ ബൗണ്ടറി ലൈനിനരികെ കോലിയെ കാണപ്പെട്ടു. കൈകള്‍കൊണ്ട് മുഖംമറച്ച് കരയുന്ന കോലിക്കരികിലേക്ക് സഹതാരങ്ങള്‍ ഓരോരുത്തരായി ഓടിയെത്തി, കോലിക്കൊപ്പം കിനാവ് കണ്ടവര്‍ അവനെ വാരിപ്പുണര്‍ന്നു, അതിശയത്തോടെ ആവേശത്തോടെ അവര്‍ വിരാട് ഭയ്യയോടു പറഞ്ഞുകാണാം, 'ഈ സാലാ കപ്പ് നമ്മ്ടു' 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍