സെവാഗിനെ വെല്ലുവിളിച്ച് മോര്‍ഗന്‍; എല്ലാത്തിനും കാരണമായത് ‘444’

ബുധന്‍, 31 ഓഗസ്റ്റ് 2016 (19:21 IST)
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്രര്‍ സെവാഗും തമ്മിലുള്ള വെല്ലുവിളി തുടരുന്നു. റിയോ ഒളിമ്പിക്‍സില്‍ രണ്ടു മെഡല്‍ നേടിയ ഇന്ത്യ അമിതമായ ആഹ്ലാദപ്രകടനം നടത്തുന്നുവെന്നായിരുന്നു മോര്‍ഗന്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി സെവാഗ് രംഗത്തെത്തിയതോടെയാണ് വാദപ്രതിവാദങ്ങള്‍ ശക്തമായത്.

ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ട് ഒരു ലോകകപ്പ് നേടിയിട്ടില്ല, എന്നിട്ടും ടീമിനെ വീണ്ടും ലോകകപ്പിന് അയക്കുകയാണെന്നുമാണ് മോര്‍ഗന് സെവാഗ് നല്‍കിയ മറുപടി. ഇതിനു മറുപടിയുമായിട്ടാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നതിന് മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടുമെന്നാണ് മോര്‍ഗന്‍ പറയുന്നത്. ഇക്കാര്യത്തില്‍ സെവാഗുമായി പന്തയത്തിന് തയാറാണെന്നും. പന്തയം തോറ്റാല്‍ പത്തു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്നുമാണ് മോര്‍ഗന്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

മോഗന്റെ പുതിയ വെല്ലുവിളിക്ക് സെവാഗ് മറുപടി നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ താരം രംഗത്ത് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ റെക്കോര്‍ഡ് സ്‌കോറായ 444 റണ്‍സിന്റെ ചുവട് പിടിച്ചാണ് ഇത്തവണ മോര്‍ഗന്റെ കടന്ന് വരവ്.

വെബ്ദുനിയ വായിക്കുക