Pak vs Eng: അപമാനപെരുമഴയിൽ നിന്നും പാകിസ്ഥാന് ആശ്വാസം, ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ പൂട്ടി, 11 ടെസ്റ്റുകൾക്ക് ശേഷം നാട്ടിൽ ആദ്യ ജയം

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (13:56 IST)
Pakistan Test team
ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 153 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് മത്സരത്തിന്റെ നാലാം ദിനം 144 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പാക് സ്പിന്നര്‍മാരായ നോമാന്‍ അലിയുടെയും സാജിദ് ഖാന്റെയും പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 37 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
 
പാകിസ്ഥാനായി നോമാന്‍ അലി 46 റണ്‍സ് വഴങ്ങി 8 വിക്കറ്റ് നേടിയപ്പോള്‍ സാജിദ് ഖാനാണ് 2 വിക്കറ്റുകള്‍. സ്വന്തം നാട്ടില്‍ മൂന്നര വര്‍ഷത്തിനും 11 ടെസ്റ്റുകള്‍ക്കും ശേഷമാണ് പാകിസ്ഥാന്‍ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. 2021 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു പാകിസ്ഥാന്‍ അവസാനമായി നാട്ടില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത്. വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 1-1ന് ഒപ്പമെത്താന്‍ പാകിസ്ഥാനായി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 24ന് റാവല്‍പിണ്ടിയിലാണ്.
 
 നേരത്തെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 550+ നേടിയും പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരില്ലാതെയാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍  ബാബര്‍ അസമിന് പകരക്കാരനായി വന്ന കമ്രാന്‍ ഗുലാമിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 366 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ  ഇംഗ്ലണ്ടിനെ 291 റണ്‍സിന് തളയ്ക്കാന്‍ പാക് ബൗളര്‍മാര്‍ക്കായി. 114 റണ്‍സുമായി ബെന്‍ ഡെക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. പാകിസ്ഥാനായി സാജിദ് ഖാന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 7 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3 വിക്കറ്റുകള്‍ നോമന്‍ അലിയും സ്വന്തമാക്കി.
 
 രണ്ടാം ഇന്നിങ്ങ്‌സില്‍ സല്‍മാന്‍ ആഘയുടെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 221 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ 297 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെയ്ക്കാന്‍ പാകിസ്ഥാനായി. എന്നാല്‍ നോമല്‍ അലിയും സാജിദ് ഖാനും വീണ്ടും സ്പിന്‍ കെണിയുമായി വരിഞ്ഞുമുറുക്കിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 144 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article