രോഹിത്തും കോലിയും ആദ്യമെ പുറത്തായാൽ ഇന്ത്യ വിറയ്ക്കും, സമ്മർദ്ദം താങ്ങാൻ കഴിയുന്ന മറ്റാരും ഇന്ത്യയിലില്ല: മുഹമ്മദ് ഹഫീസ്

ഞായര്‍, 23 ജനുവരി 2022 (10:38 IST)
തുടർച്ചയായി രണ്ടാമത് ടി20 ലോകകപ്പിലും നേർക്കുനേർ പോരാടാനിറങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12‌ൽ കൊമ്പുകോർത്തപ്പോൾ വിജയം പാകിസ്ഥാനോടൊപ്പമായിരുന്നു. അന്നത്തെ പരാജയത്തിന് കണക്ക് തീർക്കാനുള്ള അവസരമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ ഒരുങ്ങുന്നത്.
 
എന്നാൽ മറ്റേത് ക്രിക്കറ്റ് മത്സരത്തിനേക്കാളും ആവേശവും സമ്മർദ്ദവും നിറയുന്ന ഇന്ത്യ-പാക് പോരാട്ടത്തിന്റെ സമ്മർദ്ദം താങ്ങാനാവുന്ന രണ്ട് താരങ്ങൾ മാത്രമെ നിലവിൽ ഇന്ത്യൻ നിരയിലുള്ളുവെന്ന് അവകാശപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ മുൻതാരമായ മുഹമ്മദ് ഹഫീസ്.
 
വിരാട് കോലിയും രോഹിത് ശർമയും മാത്രമാണ് ഇങ്ങനെയൊരു വലിയ മത്സരത്തിന്റെ സമ്മർദ്ദം താങ്ങാനാവുന്ന ഇന്ത്യൻ താരങ്ങൾ. മറ്റുള്ളവര്‍ മോശമാണെന്നു പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. പക്ഷെ ഈ രണ്ടു പേരും പാകിസ്താനെതിരായ കളിയില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. ഹഫീസ് പറഞ്ഞു.
 
ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഇരുടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവും. ഞാന്‍ ഒരുപാട് ഇന്ത്യ- പാക് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലെ ആദ്യത്തെ മല്‍സരം ഞങ്ങള്‍ വിജയിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ നിങ്ങള്‍ കണ്ടിട്ടുണ്ടാവും, അത് സാധാരണ രീതിയില്‍ ആയിരുന്നില്ല.ഹഫീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍