വ്യക്തിഗത നേട്ടങ്ങൾ ഓവർ റേറ്റഡാണ്, ഞാൻ 2019ലെ ലോകകപ്പിൽ 5 സെഞ്ചുറി നേടിയിട്ട് എന്ത് കാര്യമുണ്ടായി? : രോഹിത് ശർമ

അഭിറാം മനോഹർ
വെള്ളി, 26 ജനുവരി 2024 (16:18 IST)
ഏകദിനക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും പൂര്‍ണ്ണമായും ബാറ്റിംഗ് ശൈലി മാറ്റിയെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ആദ്യപന്തുകളില്‍ പിടിച്ചുനിന്ന് പിന്നീട് ആക്‌സിലറേറ്റ് ചെയ്യുന്ന ശൈലിയിലാണ് കരിയറിന്റെ ഏറിയ പങ്കും കളിച്ചിരുന്നതെങ്കിലും ആദ്യ പന്ത് മുതല്‍ തന്നെ ആക്രമണോത്സുകമായി കളിക്കുന്ന തരത്തിലേക്ക് രോഹിത് ശര്‍മ മാറിയത് അടുത്തിടെയാണ്.
 
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ ഈ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റിങ്ങിനോടുള്ള തന്റെ സമീപനത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ഇന്ത്യയില്‍ വ്യക്തിഗത നേട്ടങ്ങളെ എല്ലാക്കാലത്തും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ ടീം വിജയിക്കുന്നില്ലെങ്കില്‍ ഈ നേട്ടങ്ങളില്‍ കാര്യമില്ലെന്നും രോഹിത് പറയുന്നു. എനിക്ക് ഈ രീതിയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആവശ്യമുണ്ടായിരുന്നു. ക്രിക്കറ്റിലെ ഈ കണക്കുകളുടെ കളിയില്‍ കാര്യമില്ല. കളിക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടെ അവരുടെ ഗെയിം കളിക്കാനാകണം.
 
നമ്മളെപ്പോളും വ്യക്തിഗത റെക്കോര്‍ഡുകളില്‍ അഭിരമിക്കുന്നവരാണ്. അതില്‍ വലിയ കാര്യമില്ല. ഞാന്‍ തന്നെ 2019ലെ ഏകദിന ലോകകപ്പില്‍ 5 സെഞ്ചുറി നേടി. എന്നിട്ട് ലോകകപ്പില്‍ നമ്മള്‍ തോറ്റു.ആ സെഞ്ചുറി കൊണ്ട് കാര്യമുണ്ടോ. 20 വര്‍ഷക്കാലം കളിച്ച് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ കയ്യില്‍ ട്രോഫികള്‍ ഇല്ലെങ്കില്‍ അതില്‍ കാര്യമില്ല. നിങ്ങള്‍ ട്രോഫികള്‍ വിജയിക്കുന്നില്ല എങ്കില്‍ 56 സെഞ്ചുറികള്‍ കൊണ്ട് കാര്യമില്ല. ഇതൊരു ടീം സ്‌പോര്‍ട്ടാണ് വ്യക്തിഗത നേട്ടങ്ങളേക്കാള്‍ പ്രാധാന്യം ട്രോഫികള്‍ക്കാണ്. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article