മോയിൻ അലിയല്ല, ചെന്നൈയുടെ മെയിൻ അലി, ലഖ്നൗവിൻ്റെ നടുവൊടിഞ്ഞത് സ്പിൻ കെണിയിൽ

ചൊവ്വ, 4 ഏപ്രില്‍ 2023 (09:27 IST)
ഐപിഎൽ പതിനാറാം സീസണിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ലഖ്നൗ സൂപ്പർ ജയൻ്സിനെ 12 റൺസിന് തകർത്താണ് ചെന്നൈ വിജയം നേടിയത്. ചെന്നൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗവിന് 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
 
 ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദിൻ്റെയും ഡെവോൺ കോൺവെയുടെയും മികച്ച ബാറ്റിംഗ് പ്രകടനത്തിൻ്റെ ബലത്തിൽ ചെന്നൈ നേടിയ 218 ലക്ഷ്യം വെച്ചിറങ്ങിയ ലഖ്നൗവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ എൽ രാഹുലും കൈൽ മെയേഴ്സും നൽകിയത്. 22 പന്തിൽ നിന്ന് 8 ഫോറും 2 സിക്സുമടക്കം 53 റൺസുമായി കെയ്ൽ അടിച്ചുതകർത്തതോടെ ലഖ്നൗ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ ആറാം ഓവറിലെത്തിയ മൊയിൻ അലി മയേഴ്സിനെ പുറത്താക്കിയത് കളിയിലെ വഴിതിരിവായി.
 
തൊട്ടടുത്ത ഓവറിൽ ദീപക് ഹൂഡയെ മിച്ചൽ സാൻ്നർ പുറത്താക്കി.18 റൺസുമായി കെ എൽ രാഹുലും 18 പന്തിൽ 21 റൺസുമായി മാർക്കസ് സ്റ്റോയ്നിസും പുറത്തായതോടെ ലഖ്നൗ തകർന്നു. ഒരു ഘട്ടത്തിൽ നിക്കോളാസ് പുരാൻ ലഖ്നൗവിന് പ്രതീക്ഷ നൽകിയെങ്കിലും 18 പന്തിൽ 32 റൺസെടുത്ത പുരാൻ പുറത്തായതോടെ ലഖ്നൗവിൻ്റെ വിജയപ്രതീക്ഷ അവസാനിച്ചു. 18 പന്തിൽ 23 റൺസുമായി ആയുഷ് ബദാനിയും 11 പന്തിൽ 17* റൺസുമായി കൃഷ്ണപ്പ ഗൗതവും 3 പന്തിൽ 10* റൺസുമായി മാർക്ക് വുഡും വിജയത്തിനായി ശ്രമിച്ചുവെങ്കിലും 12 റൺസ് വ്യത്യാസത്തിൽ ലഖ്നൗ പോരാട്ടം അവസാനിച്ചു.
 
ചെന്നൈയ്ക്കായി മോയിൻ അലി 4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കി. തുഷാർ ദേഷ്പാണ്ഡെ രണ്ടും മിച്ചൽ സാൻ്നർ ഒരു വിക്കറ്റും നേടി. ലഖ്നൗവിന് വേണ്ടി രവി ബിഷ്ണോയിയും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍