വിടവാങ്ങൽ ടെസ്റ്റിൽ റെക്കോർഡ് നേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ, ഇംഗ്ലണ്ട് ഇന്നിങ്ങ്സ് വിജയത്തിലേക്ക്

അഭിറാം മനോഹർ

വെള്ളി, 12 ജൂലൈ 2024 (13:24 IST)
പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് വിജയത്തിലേക്ക്. 250 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിങ്ങ്‌സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണ്. ഇന്നിങ്ങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 4 വിക്കറ്റ് ബാക്കിനില്‍ക്കെ 171 റണ്‍സാണ് വെസ്റ്റിന്‍ഡീസിന് വേണ്ടത്. 
 
ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(4),മിക്കൈല്‍ ലൂയിസ്(14)ജേസണ്‍ ഹോള്‍ഡര്‍(20) എന്നീ പ്രമുഖതാരങ്ങളെയെല്ലാം വെസ്റ്റിന്‍ഡീസിന് നഷ്ടമായി. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മത്സരത്തില്‍ 2 വിക്കറ്റ് നേടിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 40,000 പന്തുകളെറിയുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡ് നേട്ടവും കുറിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ 50,000 പന്തുകളെറിഞ്ഞ നാലാമത്തെ മാത്രം ബൗളറാണ് അന്‍ഡേഴ്‌സണ്‍. മുത്തയ്യ മുരളീധരന്‍,അനില്‍ കുംബ്ലെ,ഷെയ്ന്‍ വോണ്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങള്‍.
 
 ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍മാരിലും  നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. മുത്തയ്യമുരളീധരന്‍,അനില്‍ കുംബ്ലെ,ഷെയ്ന്‍ വോണ്‍ എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. വെസ്റ്റിന്‍ഡീസിനെതിരെ 2 വിക്കറ്റ് സ്വന്തമാക്കിയതോടെ കൂടി വെസ്റ്റിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ അനില്‍ കുംബ്ലെയെ(89) മറികടന്ന് രണ്ടാമതെത്താനും ആന്‍ഡേഴ്‌സണായി. 90 വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസിനെതിരെ ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയിട്ടുള്ളത്. 110 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഗ്ലെന്‍ മഗ്രാത്താണ് വെസ്റ്റിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍