അയ്യർക്കും ഇഷാൻ കിഷനും വിനയായത് അച്ചടക്കനടപടി, ടീമിന് പുറത്താകാൻ കാരണമായത് ഇത്

അഭിറാം മനോഹർ

ബുധന്‍, 10 ജനുവരി 2024 (20:21 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് സ്ഥാനമില്ലാതിരുന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. സീനിയര്‍ താരങ്ങളായ കോലി,രോഹിത് ശര്‍മ എന്നിവര്‍ മടങ്ങിയെത്തുമ്പോഴും ഇരുവര്‍ക്കും ടീമില്‍ സ്ഥാനമുണ്ടെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല.
 
ഇരുതാരങ്ങള്‍ക്കും പരിക്കേല്‍ക്കുകയോ ബിസിസിഐ വിശ്രമം അനുവദിക്കുകയോ ചെയ്തിട്ടില്ല. ശിക്ഷാ നടപടികളുടെ ഭാഗമായാണ് ഇരുതാരങ്ങളെയും മാറ്റിനിര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇഷാന്‍ കിഷന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഒരു ടെലിവിഷന്‍ പരിപാടിയിലും റിഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹചടങ്ങിലും താരം പങ്കെടുത്തു. ടീമിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇഷാന്‍ വ്യക്തിപരമായ പരിപാടികള്‍ക്ക് പോയത് എന്നതിനാല്‍ ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് താരത്തോടെ വിശദീകരണം ചോദിക്കുകയുണ്ടായി.
 
ഈ സാഹചര്യത്തിലാണ് താരത്തെ ടി20 ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നാണ് ലഭ്യമായ വിവരം. ഇതോടെ ജിതേഷ് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണിനും ടീമിലേക്ക് അപ്രതീക്ഷിത വിളി എത്തുകയായിരുന്നു. അതേസമയം പരിശീലന സമയത്ത് വൈകിയെത്തുന്നതും ഷോര്‍ട്ട് ബോളിനെതിരെ ശ്രേയസിന്റെ ദൗര്‍ബല്യം വെളിപ്പെട്ടതുമാണ് ശ്രേയസ് അയ്യരുടെ സ്ഥാനം നഷ്ടമാക്കിയത്. ശ്രേയസിനെ ടി20 ക്രിക്കറ്റിന് അനുയോജ്യമായ താരമായി ബിസിസിഐ കരുതുന്നില്ലെന്നും ക്രിക്കറ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍