രോഹിത്തിനെയും കോലിയെയും പുറത്തിടണമെന്ന് പറഞ്ഞവർ മാളത്തിലൊളിച്ചോ? , യുവനിരയെ നിർത്തിപൊരിച്ച് ആരാധകർ

അഭിറാം മനോഹർ

ഞായര്‍, 7 ജൂലൈ 2024 (13:52 IST)
ലോകകപ്പ് നേട്ടത്തിന്റെ ആഘോഷങ്ങളില്‍ നിന്നും ഇന്ത്യന്‍ ആരാധകര്‍ എണീക്കും മുന്‍പ് തന്നെ സിംബാബ്വെയോട് അപ്രതീക്ഷിതമായ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ യുവനിര. ടി20 ലോകകപ്പിനുള്ള ടീം പുറത്തുവന്നപ്പോള്‍ കോലിയേയും രോഹിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതിന് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ എവിടെയാണെന്നാണ് ആരാധകര്‍ പ്രധാനമായും ചോദിക്കുന്നത്. അതേസമയം കോലിയും രോഹിത്തുമില്ലാത്ത ഇന്ത്യയുടെ ഭാവിയില്‍ ആശങ്കപ്പെടുന്നവരും ഏറെയാണ്.
 
യുവനിര ഇങ്ങനെയാണ് കളിക്കുന്നതെങ്കില്‍ ഏറെ വൈകാതെ തന്നെ രോഹിത്തും കോലിയും ടീമില്‍ തിരിച്ചെത്തുമെന്ന് പറയുന്നവരും ഏറെയാണ്. അതേസമയം സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ട്രോള്‍ ഏറ്റുവാങ്ങുന്നവരില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുണ്ട്. സിംബാബ്വെയെ നേരിടേണ്ടതെങ്ങനെയാണെന്ന് ഇന്ത്യ ബാബര്‍ അസമില്‍ നിന്നും മനസിലാക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പരിഹസിക്കുന്നത്.
 
 കഴിഞ്ഞ ഐപിഎല്ലില്‍ ഇന്ത്യന്‍ യുവനിര താരങ്ങളെല്ലാം മികച്ച പ്രകടനങ്ങളായിരുന്നു നടത്തിയത്. ഈ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റ് പോലെ ആവേശകരമായ പോരാട്ടത്തില്‍ ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കാന്‍ സാധിക്കുന്ന യുവനിരയാണ് കളിക്കേണ്ടതെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും പോലുള്ള താരങ്ങള്‍ ടീമിന് ബാധ്യതയാകുമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. അന്ന് സീനിയര്‍ താരങ്ങള്‍ക്കെതിരെ വാളെടുത്തവര്‍ ഇന്ത്യ തോറ്റതോടെ മാളത്തില്‍ ഒളിച്ചോ എന്നാണ് പ്രധാനമായും ആരാധകര്‍ ചോദിക്കുന്നത്.
 
 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 116 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായിരുന്നു. 31 റണ്‍സെടുത്ത നായകന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സിംബാബ്വെയ്ക്കായി സിക്കന്ദര്‍ റാസയും ചതാരയും 3 വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് സിംബാബ്വെ മുന്നിലെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍