ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (18:16 IST)
ഹെഡിങ്ങ്‌സിലിയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേരിട്ട പരാജയം ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസക്കുറവിനെയാണ് കാണിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ശുഭ്മാന്‍ ഗില്‍ മെച്ചപ്പെട്ടെങ്കിലും ഒരു ടീം എന്ന നിലയിലുള്ള ഇന്ത്യയുടെ പ്രകടനം നിലവാരത്തിനനുസരിച്ച് ഉയര്‍ന്നില്ലെന്നും ശാസ്ത്രി കുറ്റപ്പെടുത്തി. ഗില്‍ ഒരു സെഞ്ചുറി നേടി. മത്സരത്തില്‍ ഇന്ത്യ 5 സെഞ്ചുറികള്‍ നേടി. എന്നാല്‍ അതിനപ്പുറം ഒരു ടീമെന്ന നിലയില്‍ അടിസ്ഥാനപരമായ കാര്യങ്ങളിലടക്കം ഇന്ത്യ വീഴ്ച വരുത്തി. ശാസ്ത്രി പറഞ്ഞു. 
 
ക്യാച്ചുകള്‍ പാഴാക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിലല്ല. ഒരു ടീം എന്ന നിലയില്‍ അത് ചിന്തിക്കേണ്ട വിഷയമാണ്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ ടീം സ്‌കോര്‍ 550-600ല്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. നിങ്ങള്‍ ബാറ്റ് ചെയ്യാനായി വരുമ്പോള്‍ നിങ്ങളുടെ വിക്കറ്റിന് നിങ്ങള്‍ വില നല്‍കണം. തോന്നുന്നത് പോലെ പുറത്തായാല്‍ വലിയ സ്‌കോറുകളിലെത്താനുള്ള അവസരം നഷ്ടമാകും. അതാണ് ഇന്ത്യയുടെ വലിയ പിഴവായി മാറിയത്.

ഇങ്ങനെയുള്ള സമയങ്ങളില്‍ കോച്ചിങ് സ്റ്റാഫ് ടഫായിരിക്കണം. ഡ്രസിങ് റൂമില്‍ പരസ്പരം വിമര്‍ശനം ഉണ്ടായിരിക്കണം. ചില കളിക്കാരുടെ തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ട അവസ്ഥയാണ്. എന്നാല്‍ അതേസമയം പോസിറ്റീവുകളും മത്സരത്തിലുണ്ട്. പ്രതീക്ഷകളും ചുമതലകളും കൂടുതലാവുമ്പോള്‍ ഓരോ കളിക്കാരനും തങ്ങളുടെ വിക്കറ്റ് വിലമതിക്കുകയും ഫീല്‍ഡില്‍ കൂടുതല്‍ ഉത്സാഹത്തോടെ പ്രതിസന്ധികളെ നേരിടുകയും വേണം. ശാസ്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍