മഴ കളിച്ചുകൊണ്ടേയിരിക്കുന്നു, ഇന്ത്യ- ബംഗ്ളാദേശ് മത്സരം സമനിലയിലേക്ക്

ഞായര്‍, 14 ജൂണ്‍ 2015 (12:47 IST)
ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഏക ടെസ്റ്റിന് ഫലമുണ്ടായിക്കാണാൻ മഴ സമ്മതിക്കുന്ന മട്ടില്ല. മത്സരത്തിന്റെ നാലാം ദിനമായ ഇന്നലെയും ലഞ്ചിനുശേഷം മഴ തകർത്തപ്പോൾ കളി സമനിലയിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നാലാം ദിവസം 30.1 ഓവര്‍ മാത്രമാണ് കളി നടന്നത്. കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 111 എന്ന നിലയിലാണ്. മൂന്നാംദിനം 462/6 എന്ന സ്കോറിൽ എത്തിയിരുന്ന ഇന്ത്യ ബംഗ്ളാദേശിനെ ബാറ്റിംഗിനിറക്കിപ്പോഴാണ് മഴ കളിമുടക്കിയത്.

 59 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഇമ്രുള്‍ കൈസാണ് ബംഗ്ലാദേശിന്റെ ബാറ്റിങിന് ചുക്കാന്‍ പിടിച്ചത്. മോമിനുള്‍ ഹഖ് 30 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കുവേണ്ടി ആര്‍ അശ്വിന്‍ രണ്ടും ഹര്‍ഭജന്‍ സിങ് ഒരു വിക്കറ്റും നേടി.തമിം ഇഖ്ബാൽ (19), മോമിനുൽ ഹഖ് (30), മുഷ്ഫിഖ് ഉർറഹിം (2) എന്നിവരുടെ വിക്കറ്റുകളാണ്  ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയ്‌ക്കുവേണ്ടി മുരളി വിജയ് 150 റണ്‍സും ശിഖര്‍ ധവാന്‍ 173 റണ്‍സും എടുത്തു. അഞ്ചാം ദിവസവും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ മല്‍സരം സമനിലയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക