ഐപിഎല്ലിൽ പരിശീലകനാകുന്നത് പോലയല്ല ഇന്ത്യൻ പരിശീലകനെന്ന ജോലി, ഗംഭീറിനെ കോച്ചാക്കുന്നതിൽ ബിസിസിഐയ്ക്ക് താക്കീത് നൽകി അനിൽ കുംബ്ലെ

അഭിറാം മനോഹർ

ശനി, 15 ജൂണ്‍ 2024 (10:58 IST)
Gambhir, Anil kumble
കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയികളാക്കിയതിന് പിന്നാലെ ടീം മെന്ററായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ടി20 ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീം വിടുന്ന പശ്ചാത്തലത്തിലാണ് ഗംഭീറിനെ ഇന്ത്യ പരിശീലകനായി പരിഗണിക്കുന്നതായ വാര്‍ത്തകള്‍ പരന്നത്.
 
2022-23 സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് മെന്റര്‍ എന്ന നിലയിലും മികച്ച പ്രകടനമായിരുന്നു ഗംഭീര്‍ നടത്തിയത്. ഇത് കൂടാതെ ഐപിഎല്ലില്‍ നായകനെന്ന നിലയിലും മികച്ച റെക്കോര്‍ഡ് ഗംഭീറിനുണ്ട്. ഐപിഎല്ലില്‍ ഇത്രയും നേട്ടങ്ങളുണ്ടെങ്കിലും ഗംഭീറിനെ കോച്ചാക്കുന്നതില്‍ ബിസിസിഐ കാര്യമായി ചിന്തിക്കണമെന്നാണ് കുംബ്ലെ പറയുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയ്ക്കായി മികച്ച സേവനമാണ് നല്‍കിയത്.  ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അവരുടെ കരിയറിലെ അവസാന സമയത്താണ്. അതിനര്‍ഥം ഇന്ത്യന്‍ ടീം തന്നെ ഒരു മാറ്റത്തിന്റെ വക്കിലാണ് എന്നാണ്. ഈ ഘട്ടത്തില്‍ ബൗളിംഗിലും ബാറ്റിംഗിലുമെല്ലാം ടീമിന്റെ നിലവാരം കുറയാതെ നിലനിര്‍ത്തേണ്ടതുണ്ട്.
 
 ഈ ഒരു ഘട്ടത്തില്‍ ഒരു പരിശീലകനെ നിയമിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. ഗംഭീറിന് കോച്ചാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്നത് വ്യത്യസ്തമാണ്. ഈ ജോലി നിലവില്‍ ഏറ്റെടുക്കുന്നത് ആരായാലും അവര്‍ക്ക് നിലവിലെ ടീമിനെ പരിശീലിപ്പിച്ചാല്‍ മാത്രം പോര. ഭാവിയിലേക്ക് ഒരു ടീമിനെ വാര്‍ത്തെടുക്കാനും സാധിക്കണം. ടീമിന് വേണ്ടി ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ ഭയമില്ലാത്ത ഒരാള്‍ വേണം ഇന്ത്യയുടെ പരിശീലകനാകാന്‍. കുംബ്ലെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍