തുടക്കം തണ്ണീർമത്തൻ ദിനങ്ങളിലൂടെ സഹനടനായിട്ടായിരുന്നുവെങ്കിലും ഇന്ന് ലഭിക്കുന്നതെല്ലാം കിടിലൻ കഥാപാത്രങ്ങളാണ്. ഈ വിഷുക്കാലത്ത് മലയാളം ബോക്‌സ് ഓഫീസ് ഭരിച്ചത് നസ്‌ലെന്റെ ആലപ്പുഴ ജിംഖാനയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്കയേയും മിന്നും ഫോമിലുള്ള ജനപ്രീയ താരം ബേസില്‍ ജോസഫിനേയുമാണ് നസ്‌ലെന്‍ ചിത്രം പരാജയപ്പെടുത്തിയത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനം തന്നെയാണ് നസ്‌ലനെന്ന് നിരൂപകരും സോഷ്യൽ മീഡിയയും വാഴ്ത്തി.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കാണുന്നത് മറ്റൊന്നാണ്. ഒന്നിന് പിറകെ ഒന്നായി നസ്‌ലെനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. കടുത്ത സൈബർ ആക്രമണവും നസ്ലൻ നേരിടുന്നുണ്ട്. പ്രേമലു 2 നസ്ലിൻ വേണ്ടെന്ന് വെച്ചെന്നും തിരക്കഥയിൽ കൈകടത്തിയെന്നുമൊക്കെ പ്രചാരണം ഉണ്ടായി. പ്രേമലു ഇപ്പോഴില്ലെന്നേ നിർമാതാവ് ദിലീഷ് പോത്തൻ പറഞ്ഞിട്ടുള്ളു എന്നിരിക്കെയാണ് ഈ പ്രചാരണം. പിന്നാലെയാണ് ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയില്‍ നസ്‌ലെനെ പുറത്താക്കിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ആസിഫ് അലിയേക്കാള്‍ പ്രതിഫലം നസ്‌ലെന്‍ ചോദിച്ചുവെന്നായിരുന്നു കാരണമായി പറയപ്പെട്ടത്.
ഇതോടെയാണ്, സോഷ്യൽ മീഡിയ നസ്ലനെതിരെ തിരിഞ്ഞത്. തുടര്‍ വിജയങ്ങളിലൂടെ നേടിയെടുത്ത മാര്‍ക്കറ്റ് വാല്യൂ നസ്‌ലെനെ അഹങ്കാരിയാക്കിയെന്നാണ് വിമര്‍ശക വാദം. ടിക്കി ടാക്കയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രചാരണം വ്യാജമാണെന്ന് എഴുത്തുകാരില്‍ ഒരാളായ നിയോഗ് തന്നെ വ്യക്തമാക്കി. നസ്ലിനെ സിനിമയിൽ നിന്നും പുറത്താക്കിയിട്ടില്ല. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക്കിന്റെ മോളിവുഡ് ടൈംസിൽ നിന്നും താരം പിന്മാറിയിട്ടില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഘടിതമായൊരു സൈബര്‍ ആക്രണം നസ്‌ലെന്‍ നേരിടേണ്ടി വരുന്നത് എന്ന ചോദ്യം ചിലർന് ഉന്നയിക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍? അടുത്തിടെ സംവിധായകന് ഖാലിദ് റഹമാനെ കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ ഖാലിദ് റഹ്‌മാന് പിന്തുണ അറിയിച്ചവരിൽ നസ്ലിനും ഉണ്ടായിരുന്നു. യുവാക്കളിലെ ലഹരിയുടെ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണ് ഇങ്ങനെയുള്ള കേസുകളിൽ അകപ്പെടുന്നവർക്ക് ഭയമില്ലാതെ പിന്തുണ നൽകുന്നതെന്ന വിമർശനവും അന്ന് നസ്ലിന് ഉണ്ടായി.