വീട്ടിൽ വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്ന അങ്കിൾമാരാണ് എനിക്കെതിരെ ആരോപണങ്ങൾ പറയുന്നത്: ശ്രീനാഥ് ഭാസി

ബുധന്‍, 16 ഓഗസ്റ്റ് 2023 (14:07 IST)
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണെങ്കിലും ലഹരി മരുന്ന് ഉപയോഗത്തിന്റെ ആരോപണങ്ങളെ തുടര്‍ന്ന് അടുത്തിടെ വിവാദങ്ങളില്‍ ഇടം പിടിച്ച താരമാണ് ശ്രീനാഥ് ഭാസി. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് ശ്രീനാഥ് ഭാസി പറയുന്നു.
 
അവര്‍ കഴിക്കുന്ന മദ്യം ലഹരിയല്ലേ, മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏകവ്യക്തി ഞാനാണോ? ഇവരെന്തുകൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെയും പറ്റി പറയാത്തത്. ഞാന്‍ മോശമായി പെരുമാറി എന്ന് പറയുന്നവര്‍ എന്നെ പറ്റിച്ചവരാണ്. പണം തരാതെ പറ്റിച്ചു കടന്നവരെ നേരില്‍ക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാത്തവരെ പിന്നെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ. ശ്രീനാഥ് ഭാസി ചോദിക്കുന്നു.
 
പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാകും പെരുമാറുക. അത്രമാത്രമെ ഞാനും ചെയ്തുള്ളു. സിനിമയില്‍ അഭിനയിക്കുന്നു എന്ന് മാത്രമെയുള്ളു. അതിനപ്പുറം ഞാനൊരു സാധാരണമനുധ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് തവണ പറ്റിക്കപ്പെട്ടിട്ടുണ്ട്. ചിലരെ പറ്റി എന്തും പറയാം എന്ന രീതിയാണുള്ളതെന്നും തന്നെ മലയാള സിനിമ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ വെച്ചല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നതെന്നും അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി ചോദിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍