'എനിക്ക് ഓട്ടിസമുണ്ട്, കണ്ടാൽ പറയില്ലെന്ന് നിങ്ങൾക്ക് തോന്നാം, പക്ഷെ...'; വെളിപ്പെടുത്തി ജ്യോത്സന

നിഹാരിക കെ.എസ്

ഞായര്‍, 15 ജൂണ്‍ 2025 (09:33 IST)
താൻ ഓട്ടിസ്റ്റിക് ആണെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന. കുട്ടിക്കാലം മുതൽ താൻ ചോദിച്ചിരുന്ന പല ചോദ്യങ്ങളുടെയും ഉത്തരമാണ് തന്റെ ഓട്ടിസം ഡയഗ്നോസിസ് എന്നാണ് ഗായിക പറയുന്നത്. ലണ്ടനിൽ വെച്ചാണ് താൻ ഓട്ടിസ്റ്റിക് ആണെന്ന് താൻ തന്നെ തിരിച്ചറിയുന്നതെന്നും ജ്യോത്സ്ന പറയുന്നു. ടെഡ് എക്‌സ് ടോക്ക്‌സിൽ സംസാരിക്കവെയാണ് താരം മനസ് തുറന്നത്.
 
ലണ്ടനിൽ താമസിച്ചിരുന്ന കാലത്ത് തന്റെ കോഴ്‌സിന്റെ ഭാഗമായുണ്ടായ അനുഭവങ്ങളും തുടർന്ന് നടത്തിയ ടെസ്റ്റുകളുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചതെന്നാണ് താരം പറയുന്നത്. ഓട്ടിസത്തെക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കാനാണ് തന്റെ തുറന്നു പറച്ചിൽ എന്നും ജ്യോത്സന പറയുന്നു.
 
''ഞാൻ ഹൈ മാസ്‌കിംഗ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്. ഇവളെന്താണ് പറയുന്നത്, ഇവളെ കണ്ടാൽ ഓട്ടിസ്റ്റിക് ആണെന്ന് പറയില്ലല്ലോ എന്ന് നിങ്ങളിൽ മിക്കവരും ചിന്തിക്കുന്നുണ്ടാകും. അത് ഓട്ടിസത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ്. ചിലർ പറയും നമ്മളെല്ലാവരും കുറച്ച് ഓട്ടിസ്റ്റിക് ആണെന്ന്. അല്ല, ഒന്നെങ്കിൽ നിങ്ങൾ ഓട്ടിസ്റ്റിക് ആണ്, അല്ലെങ്കിൽ ഓട്ടിസ്റ്റിക് അല്ല. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് ഓട്ടിസം'' ജ്യോത്സന പറയുന്നു.
 
''ഓട്ടിസം കണ്ടു പിടിച്ച ആ നിമിഷം എന്നെക്കുറിച്ച് എനിക്കുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു. എന്തുകൊണ്ടാണ് എനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ ഇത്രയും സെൻസിറ്റിവാകുന്നത്? എന്തുകൊണ്ടാണ് ഞാൻ എല്ലാം വളരെ ആഴത്തിൽ അനുഭവിക്കുന്നത്? എനിക്ക് ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും എന്തുകൊണ്ട് എനിക്ക് എല്ലാം എളുപ്പത്തിലെടുക്കാൻ സാധിക്കുന്നില്ല?''.
 
''സോഷ്യൽ ആംഗ്‌സൈറ്റിയെന്ന് ഞാൻ കരുതിയിരുന്നത് യഥാർത്ഥത്തിൽ സെൻസറി ഓവർലോഡ് എന്ന അവസ്ഥയായിരുന്നു. ബേൺ ഔട്ടായി ഞാൻ മനസിലാക്കിയത് യഥാർത്ഥത്തിൽ ഓട്ടിസ്റ്റിക് ഷട്ട് ഡൗൺ ആയിരുന്നു. ന്യൂറോ ടിപ്പിക്കൽ ആളുകൾ അവർക്കായി നിർമ്മിച്ച ലോകത്തിന്റെ ഭാഗമായി മാറാൻ വർഷങ്ങളുടെ ചെയ്ത മാസ്‌കിംഗിന്റെ ഫലമായിരുന്നു എല്ലാം'' എന്നും താരം പറയുന്നു.
 
ഇത് ഞാൻ നിങ്ങളോട് പറയുന്നത് ബോധവത്കരണം ഉണ്ടാകണം എന്നതിനാലാണ്. ഡൈവേർജന്റുകളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിക്കണം. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്ന അതേ ചോദ്യങ്ങൾ സ്വയം ചോദിക്കുന്ന ഒരുപാട് ഓട്ടിസ്റ്റിക് ആയ ആളുകളുണ്ടാകുമെന്ന് എനിക്കറിയാം. ഗ്രാസ് റൂട്ട് ലെവലിൽ നിന്നുമാണ് മാറ്റങ്ങൾ ആരംഭിക്കേണ്ടത്. കുടുംബത്തിൽ നിന്നും, അധ്യാപകരിൽ നിന്നും. ഡൈവേർജൻസിനെ മനസിലാക്കാൻ അവരെ പ്രാപ്തരാക്കണം എന്നും ഗായിക പറയുന്നു.
 
''അവരെ തിരിച്ചറിയാനുള്ള ടൂളുകൾ നമ്മളുടെ പക്കൽ വേണം. പ്രത്യേകിച്ചും കുട്ടികളെ. കാരണം തങ്ങൾക്ക് വേണ്ടിയല്ലാതെ നിർമ്മിക്കപ്പട്ടൊരു ലോകത്ത് ജീവിക്കാൻ നിർബന്ധിതരായവരാണ് അവർ. അല്ലാത്ത പക്ഷം തങ്ങൾ ഈ ലോകത്തിന് അനുയോജ്യരല്ലെന്ന് അവർ വിശ്വസിക്കും. ഒരു ഡൈവേർജൻ വ്യക്തി നേരിടുന്ന പ്രധാന പ്രശ്‌നം തന്റെ ബുദ്ധിമുട്ടുകൾ പുറത്ത് കാണാൻ സാധിക്കില്ല എന്നതാണ്'' എന്നും ജ്യോത്സന പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍