വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 28 ഏപ്രില്‍ 2025 (18:42 IST)
Shaji N Karun
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍(73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദരോഗവുമായി മല്ലിടുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയില്‍ വെച്ചായിരുന്നു അന്ത്യം. നിലവില്‍ കെ എസ് എഫ് ഡി സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
 
മലയാള സിനിമയെ അന്തര്‍ദേശീയമായ തലത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ സിനിമകളില്‍ ഛായാഗ്രാഹകനായും സംവിധായകനായും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛായാഗ്രാഹകനായി അരങ്ങേറിയ അദ്ദേഹം 40 ഓളം സിനിമകളില്‍ ക്യാമറ ചലിപ്പിച്ചു. പിറവിയാണ് സംവിധായകനെന്ന നിലയിലുള്ള ആദ്യ ചിത്രം. പിറവിക്ക് 1989ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. രണ്ടാമത്തെ സിനിമയായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ തെരെഞ്ഞെടൂക്കപ്പെട്ട ഏക മലയാള സിനിമയാണ്. 2011ല്‍ രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 
 
 ഛായാഗ്രഹകനായി കാഞ്ചനസീത, തമ്പ്, കുമ്മാട്ടി,എസ്താപ്പാന്‍, പോക്കുവെയില്‍ ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ സിനിമകളിലെ ഛായാഗ്രഹണം ഷാജി എന്‍ കരുണ്‍ ആറ്റിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും 3 സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. കുട്ടിസ്രാങ്ക്, വാനപ്രസ്ഥം,സ്വാപാനം, നിഷാദ് ഓള്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. 7 ദേശീയ പുരസ്‌കാരങ്ങളും 7 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍