R Sreelekha against Empuraan: ഇറങ്ങി പോകാന്‍ തോന്നി, ബിജെപി വിരുദ്ധ സിനിമ; എമ്പുരാനെതിരെ ശ്രീലേഖ

രേണുക വേണു

ചൊവ്വ, 8 ഏപ്രില്‍ 2025 (11:58 IST)
R Sreelekha and Mohanlal

R Sreelekha against Empuraan: മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ മുന്‍ ഡിജിപിയും ബിജെപി അനുഭാവിയുമായ ആര്‍.ശ്രീലേഖ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ തോന്നിയെന്ന് ശ്രീലേഖ പറഞ്ഞു. എമ്പുരാനിലെ ഡയലോഗുകളും രംഗങ്ങളും കണ്ടപ്പോള്‍ ബിജെപി വിരുദ്ധ സിനിമയായി തോന്നിയെന്നും ശ്രീലേഖ പറയുന്നു. 
 
' ഞാന്‍ എമ്പുരാന്‍ കണ്ടു, കാണാതെ ഒരു നിരൂപണം സാധ്യമല്ലല്ലോ. കാണണ്ട എന്നു കരുതിയിരുന്നതാണ്. കണ്ടോണ്ടിരിക്കുന്നതിന്റെ ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു. ഇവിടെ മാര്‍ക്കോ എന്നൊരു സിനിമ ഇറങ്ങിയപ്പോള്‍ ആളുകളെല്ലാം പ്രതിഷേധം പറഞ്ഞിരുന്നത് അതിന്റെ വയലന്‍സ് ആയിരുന്നു. എന്നാല്‍ ഏകദേശം അതുപോലെയൊക്കെ ഉള്ള വയലന്‍സ് ഈ സിനിമയിലും ഉടനീളം ഉണ്ട്. എന്നിട്ടും ഇതിനെ കുറിച്ച് ആളുകളാരും കാര്യമായി പറയുന്നത് കേട്ടില്ല,' ശ്രീലേഖ പറഞ്ഞു. 
 
' എനിക്ക് മലയാള സിനിമയില്‍ ഇഷ്ടമുള്ള നായകനടന്‍മാരില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആയിരുന്നു എന്ന് ഞാന്‍ പറയുന്നതിന്റെ കാരണം എമ്പുരാന്‍ മാത്രമല്ല അതിനു മുന്‍പ് ഇറങ്ങിയ പല സിനിമകളും വലിയ നിരാശയാണ് എനിക്ക് നല്‍കിയിട്ടുള്ളത്,' 
 
' വളരെ അധികം വയലന്‍സ് ഉള്ള സിനിമയാണ് ഇത് (എമ്പുരാന്‍). ഇതിനകത്ത് ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന വലിയൊരു മേസേജ്, അത് യാദൃച്ഛികമായി വന്നതല്ല എന്നാണ് എന്റെ അഭിപ്രായം. ഇത് മനപ്പൂര്‍വ്വം നമ്മുടെ കേരള രാഷ്ട്രീയത്തെ, രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി..! കേരളത്തില് ബിജെപി അല്ലെങ്കില്‍ കാവി കേരളത്തിനകത്ത് കടക്കാന്‍ പാടില്ല. കടന്നു കഴിഞ്ഞാല്‍ കേരളം നശിക്കും എന്ന രീതിയില്‍ കാണിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍, ഡയലോഗുകള്‍ ഇതിനകത്ത് നിരന്തരം വരുന്നുണ്ട്,' ശ്രീലേഖ പറഞ്ഞു. 
 
ഗോധ്ര കലാപത്തെ സിനിമയില്‍ വികലമായി കാണിച്ചിരിക്കുന്നു. ട്രെയിന്‍ ശരിക്കും കത്തുന്നത് കാണിക്കുന്നില്ല. ഇതിനകത്ത് ഉള്ളത് ബിജെപി വന്നു കഴിഞ്ഞാല്‍ നമ്മുടെ നാട്, കേരളം കുട്ടിച്ചോറാകുമെന്നാണ്. കേരളം എന്നു പറയുന്ന കൊച്ചുസംസ്ഥാനം ഇങ്ങനെയൊരു കൊക്കൂണില്‍ പെട്ട് ഭാരതത്തിന്റെ ഭാഗമല്ലാതെ മാറികിടക്കുന്നത് തന്നെയാണ് സെയ്ഫ്, ഭാരതത്തിന്റെ ഭാഗമാകണ്ട എന്നൊരു തെറ്റായ ധാരണ സമൂഹത്തിനു നല്‍കുന്നതാണ് സിനിമ. ബിജെപിക്കൊപ്പം നില്‍ക്കുന്ന, ബിജെപി അനുഭാവികള്‍ക്ക് ഈ സിനിമയിലെ ഡയലോഗുകളും രംഗങ്ങളും ഒരു ചാട്ടവാറടി പോലെയാണ് തനിക്ക് തോന്നിയതെന്നും ശ്രീലേഖ പറഞ്ഞു. 
 
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാന്‍ പോകുന്നു. ബിജെപിയോടു കൂറ് പുലര്‍ത്തി നില്‍ക്കുന്ന ആളുകളെ ഏത് വിധേനയും അതില്‍ നിന്ന് പിന്തിരിപ്പിക്കണം എന്ന ആശയത്തോടെയാണ് ഈ സിനിമ എടുത്തിരിക്കുന്നതെന്ന് തനിക്ക് സംശയമുണ്ട്. നമ്മള്‍ മറന്നുകിടക്കുന്ന സാധനമാണ് ഈ ഗോധ്രയൊക്കെ. അതിനെയൊക്കെ വീണ്ടും ഓര്‍മിപ്പിച്ച് അതിന്റെ തീ ആളികത്തിച്ച് നമ്മുടെ മനസില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് സിനിമ നോക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. 
അതേസമയം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കി. ഇതിനോടകം 250 കോടിയിലേറെയാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍