അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രം പറയാന്‍ പ്രിയദര്‍ശന്‍, ഡോക്യൂഡ്രാമയുടെ ചിത്രീകരണം ആരംഭിച്ചു

അഭിറാം മനോഹർ

ബുധന്‍, 17 ജനുവരി 2024 (18:30 IST)
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനായി രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ പ്രിയദര്‍ശന്‍. ഡോക്യുഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 1883 മുതല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങളാണ് ഈ ഡോക്യുഡ്രാമയില്‍ പ്രതിപാദിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രം,മുഗള്‍ അധിനിവേശം, ബാബറി മസ്ജിദിന്റെ ചരിത്രം, തര്‍ക്കത്തിന്റെ തുടക്കം, തുടര്‍ച്ച,ബാബറി മസ്ജിദ് തകര്‍ക്കല്‍,അതിനെ തുടര്‍ന്നുണ്ടായ നിയമപോരാട്ടം,അന്തിമ വിധി തുടങ്ങി ക്ഷേത്ര ചരിത്രത്തിന്റെ എല്ലാ തലങ്ങളെ പറ്റിയും ചിത്രം പറയുന്നു.
 
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മലയാളിയും മുന്‍ എം.പിയും ഐ.സി.എസ് ഓഫീസറുമായ കെ.കെ.നായര്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, അശോക് സിംഘാള്‍, എല്‍.കെ.അദ്വാനി, എ ബി വാജ്‌പേയി,അഡ്വ പരാശരന്‍,പുരാവസ്തുവിദഗ്ധന്‍ കെ കെ മുഹമ്മദ്,യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഡോക്യുമെന്ററിയില്‍ കടന്നുവരുന്നു.ലക്‌നൗ, അയോധ്യ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നേരത്തെ പുതിയ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ച ചെങ്കോലിന്റെ കഥ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പ്രിയദര്‍ശനെ സംവിധായകനായി തെരെഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍