ചരിത്ര ഭാഗങ്ങള്‍ മുക്കി, ഇപ്പോൾ മഹാകുംഭമേളയും മേക്ക് ഇൻ ഇന്ത്യയും പഠന വിഷയം: ആരാണ് ഈ സിലബസ് തീരുമാനിക്കുന്നതെന്ന് മാധവൻ

നിഹാരിക കെ.എസ്

വെള്ളി, 2 മെയ് 2025 (12:55 IST)
എന്‍സിഇആര്‍ടി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നും ചരിത്ര പ്രധാനമായ സംഭവങ്ങള്‍ നീക്കി പകരം സര്‍ക്കാര്‍ സംരംഭങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ നടൻ ആര്‍ മാധവന്‍. ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കി പകരം മഹാകുംഭമേള, മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് നടന്‍ പ്രതികരിച്ചത്. 
 
‘കേസരി ചാപ്റ്റര്‍ 2’ ചിത്രത്തിന്റെ പ്രമേയത്തില്‍ ചരിത്രത്തിന് വിരുദ്ധമായി സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം എടുത്തു എന്ന ആരോപണങ്ങളോട് പ്രതികരിക്കവെയാണ് സ്‌കൂള്‍ സിലബസിനെ കുറിച്ചും നടന്‍ സംസാരിച്ചത്.
 
'ചെറുപ്പത്തില്‍ സ്‌കൂളില്‍ ചരിത്രം പഠിച്ചപ്പോള്‍, മുഗളന്മാരെ കുറിച്ച് എട്ട് അധ്യായങ്ങളും ഹാരപ്പ, മോഹന്‍ജൊദാരോ നാഗരികതകളെക്കുറിച്ച് രണ്ട് അധ്യായങ്ങളും, ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും, ദക്ഷിണേന്ത്യയിലെ ചോളര്‍, പാണ്ഡ്യര്‍, പല്ലവര്‍, ചേരര്‍ എന്നിവരെക്കുറിച്ച് ഒരു അധ്യായവും മാത്രമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാരും മുഗളന്മാരും നമ്മെ ഏകദേശം 800 വര്‍ഷത്തോളം ഭരിച്ചു. 
 
എന്നാല്‍ ചോള സാമ്രാജ്യത്തിന് 2,400 വര്‍ഷം പഴക്കമുണ്ട്. അവര്‍ സമുദ്രയാത്രയുടെയും നാവിക ശക്തിയുടെയും തുടക്കക്കാരായിരുന്നു. റോം വരെ നീളുന്ന സുഗന്ധവ്യഞ്ജന പാതകള്‍ അവര്‍ക്കുണ്ടായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ ഭാഗം എവിടെ? നമ്മുടെ ശക്തമായ നാവികസേന ഉപയോഗിച്ച് അങ്കോര്‍ വാട്ട് വരെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിനെക്കുറിച്ച് എവിടെയാണ് പരാമര്‍ശം? ജൈനമതവും ബുദ്ധമതവും ഹിന്ദുമതവും ചൈനയിലേക്ക് വ്യാപിച്ചു.
 
കൊറിയയിലെ ആളുകള്‍ പകുതി തമിഴ് സംസാരിക്കുന്നു, കാരണം അത്രത്തോളം നമ്മുടെ ഭാഷ എത്തിച്ചേര്‍ന്നു. ഇതെല്ലാം നമ്മള്‍ ഒരു അധ്യായത്തില്‍ മാത്രം ഒതുക്കി. ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യാനുള്ള എന്‍സിഇആര്‍ടിയുടെ തീരുമാനത്തെ കുറിച്ച് നിലവില്‍ ഒരു സംവാദം നടക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 
 
ഈ ഭാഗങ്ങള്‍ക്ക് പകരം ‘പുണ്യ ഭൂമിശാസ്ത്രം’, മഹാകുംഭമേള, മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെക്കുറിച്ചുള്ള ഉള്ളടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരാണ് ഈ സിലബസ് തീരുമാനിച്ചത്? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്, പക്ഷേ ആര്‍ക്കും അതിനെ കുറിച്ച് അറിയില്ല. നമ്മുടെ സംസ്‌കാരത്തില്‍ ഒളിഞ്ഞിരിക്കുന്ന ശാസ്ത്രീയ അറിവുകള്‍ ഇപ്പോള്‍ പരിഹസിക്കപ്പെടുകയാണ്. ‘കേസരി ചാപ്റ്റര്‍ 2’ ഈ ആഖ്യാനം മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ചരിത്രത്തോട് നീതി പുലര്‍ത്താത്ത ഒരു കാര്യവുമായി ഞങ്ങള്‍ വരികയാണെങ്കില്‍ മാത്രം കുറ്റപ്പെടുത്തുക. ചരിത്രത്തെ കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിന് ഞങ്ങളെ കുറ്റപ്പെടുത്തരുത്', മാധവൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍