'22 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു': വിവാഹമോചനം പ്രഖ്യാപിച്ച് ലക്ഷ്മിപ്രിയ, പിന്നാലെ പോസ്റ്റ് നീക്കി!

നിഹാരിക കെ.എസ്

വെള്ളി, 2 മെയ് 2025 (12:22 IST)
വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് നടി ലക്ഷ്മിപ്രിയ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന് ലക്ഷ്മിപ്രിയ അറിയിച്ചത്. ’22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നായിരുന്നു ലക്ഷ്മിപ്രിയ പോസ്റ്റിൽ കുറിച്ചത്. എന്നാൽ, ഇപ്പോൾ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.
 
2005ൽ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തിൽ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിനെ വിവാഹം ചെയ്തതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭർത്താവ് ജയേഷ്.
 
ലക്ഷ്മിപ്രിയയുടെ കുറിപ്പ്:
 
ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽ മീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം.
 
22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്‌സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്.
 
എല്ലാം എന്റെ പ്രശ്‌നമാണ്. ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍