നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് നടൻ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് ജയചന്ദ്രൻ്റെ വാദം. എന്നാൽ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും ചികിത്സിച്ച ഡോക്ടറോടും കുട്ടി ലൈംഗീകമായി താൻ നേരിട്ട പീഡനവിവരങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുള്ള പീഡനവിവരം എങ്ങനെ അവഗണിക്കാനാവുമെന്നാണ് സുപ്രീം കോടതി ആരാഞ്ഞത്. കേസിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കേസിലെ എല്ലാ കക്ഷികൾക്കും സുപ്രീം കോടതി അനുമതി നൽകി. മാർച്ച് 24ന് ഹർജി പരിഗണിക്കുന്നത് വരെ ജയചന്ദ്രന് അനുവദിച്ച ഇടക്കാല സംരഖണം തുടരുമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.