മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ അത് പുഷ്പക വിമാനത്തിൽ പോകുന്ന സീതയാണ്, വരികൾക്ക് പിന്നിലെ കഥ കൈതപ്രം പറയുന്നു

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (19:59 IST)
അടുത്തിടെ സമൂഹമാധ്യമങ്ങള്‍ അടക്കിഭരിച്ച പാട്ടായിരുന്നു നരിവേട്ട എന്ന സിനിമയിലെ മിന്നല്‍ വള എന്ന ഗാനം. ഈ ഗാനത്തിലെ മിന്നല്‍ വള കയ്യിലിട്ട പെണ്ണഴകെ എന്ന വരി റീല്‍സുകളില്‍ നിറഞ്ഞിരുന്നു. പുതിയ തലമുറയിലെ ഗായകന്മാരും ഗാനങ്ങളും ഓളം തീര്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഒട്ടനേകം മികച്ച ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് മിന്നല്‍ വള എന്ന ഗാനം എഴുതിയത്. യഥാര്‍ഥത്തില്‍ എന്താണ് ഈ മിന്നല്‍ വള?, അതിനെ പറ്റി കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നത് ഇങ്ങനെ. 
 
ശരിക്കും ഈ പ്രയോഗം മഹാകവി കാളിദാസന്റെയാണ്. ശ്രീരാമന്‍ സീതയോടുകൂടി ലങ്കയില്‍ നിന്ന് തിരിച്ചുവന്നത് പുഷ്പക വിമാനത്തിലാണ്. പുഷ്പകവിമാനത്തിന് നമ്മുടെ വിമാനത്തെ പോലെ ജനലുകളും ഒന്നുമില്ല. വിമാനത്തില്‍ നിന്നും പുറത്തേക്ക് കയ്യിടാം. ആകാശത്തിലൂടെ വിമാനം പോകുമ്പോള്‍ സീത പുറത്തേക്ക് കൈയിട്ടപ്പോള്‍ മിന്നല്‍ കയ്യില്‍ ചുറ്റി. അത് ഒരു വളയെ പോലെ സീതയുടെ കൈകള്‍ക്ക് ചുറ്റും രൂപം കൊണ്ടു. ഈ സങ്കല്പമാണ് 'മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ' എന്ന വരിയില്‍ ഉള്‍പ്പെടുത്തിയത്. അത് സീത തന്നെയാണ്. മറ്റൊരു ന്യായം നോക്കിയാല്‍ സീത ഭൂമിപുത്രിയാണ്. ഇത് എര്‍ത്താണ് മിന്നല്‍ കയറിയാല്‍ കയ്യില്‍ ചുറ്റും. ഒരു അഭിമുഖത്തിനിടെ കൈതപ്രം വിശദീകരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍